Sports
അറ്റ്ലാന്റ: ഫിഫ ലോകകപ്പ് 2026ന്റെ ഫൈനലിൽ കടന്ന് അർജന്റീന. അറ്റ്ലാന്റയിൽ നടന്ന സെമിയിൽ ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് മെസിപ്പട ഫൈനലിലെത്തിയത്.
എൻസോ ഫെർണാണ്ടസും ലൗത്താരോ മാർട്ടിനസുമാണ് അർജന്റീനയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. എൻസോ 85ാം മിനിട്ടിലും ലൗത്താരോ 90+2ാം മിനിട്ടിലുമാണ് ഗോൾ സ്കോർ ചെയ്തത്.
ആന്റണി ഗോർഡനാണ് ഇംഗ്ലണ്ടിനായി ഗോൾ കണ്ടെത്തിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ അർജന്റീന സ്പെയിനിനെ നേരിടും.
Sports
ഭൂഗോളത്തെ മുഴുവനായി ഞെട്ടിച്ച്, ഫ്രാന്‍സിന്റെ പോരാളികളെ നിഷ്പ്രഭമാക്കി സ്പെയിന് 2026 ഫിഫ ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലില്‍. സൂപ്പര്‍ ത്രില്ലര്‍ സെമിയില്‍ ഫസ്റ്റ് ഹാഫിന്റെ വിസില്‍ മുഴങ്ങിയപ്പോഴായിരുന്നു സമയം കടന്നുപോയതുപോലും ആരാധകര്‍ അറിഞ്ഞത്. അത്രയ്ക്കും ത്രില്ലര്‍ പാക്ക്.
ടെക്സസിലെ അര്‍ലിംഗ്ടണ്‍ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 70,176 കാണികള്‍ക്ക് മനോഹര ഫുട്ബോള്‍ സമ്മാനിച്ച സ്പെയിന് ഫൈനലിലേക്കു മാര്‍ച്ച് ചെയ്തു. കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ് അടക്കമുള്ള ഫ്രാന്‍സിന്റെ പേരുകേട്ട സംഘത്തെ വരിഞ്ഞുമുറുക്കിയ സ്പെയിന് 2-0ന്റെ ജയമാണ് സെമിയില്‍ കുറിച്ചത്.
ഫ്രഞ്ചുകാര്പോലും സമ്മതിച്ചു
ഫ്രഞ്ച് ആരാധകര്‍ തിങ്ങിനിറഞ്ഞ, ഫ്രാന്‍സിന്റെ സ്റ്റാന്‍ഡില്‍ ഇരുന്നായിരുന്നു ഞാന്‍ സെമിക്കു സാക്ഷ്യംവഹിച്ചത്. കളത്തില്‍ ഫ്രഞ്ച് ടീം നിഷ്പ്രഭമായപ്പോള്‍ ഗാലറിയിലും അതിന്റെ അനുരണനങ്ങള്‍. ഫ്രാന്‍സിന്റെ നീലജഴ്സിയാല് എനിക്കു ചുറ്റും നീലത്തരംഗം. കാല്‍പ്പന്ത് കളിയുടെ ഭാവനയും സൗന്ദര്യവും ടാക്റ്റിക്കല്‍ തികവുമെല്ലാം സമന്വയിപ്പിച്ച കളിയായിരുന്നു ലാമിന് യമാല്‍, ഡാനി ഓള്‍മോ, മൈക്കല്‍ ഒയര്‍സബാല്‍, മാര്‍ക്ക് കുക്കുറെയ്യ തുടങ്ങിയവര്‍ അണിനിരന്ന സ്പെയിന് കാഴ്ചവച്ചത്.
സ്പെയിനിന്റെ ഓരോ കളിക്കാരും കോ ഓർഡിനേഷനിലും കൃത്യതയിലും ടാക്ലിംഗിലും ഫൈനല്‍ തേര്‍ഡിലെ നീക്കങ്ങളിലുമെല്ലാം താളവും കൃത്യമായ പദ്ധതിയും നടപ്പിലാക്കിയ മത്സരം. 22-ാം മിനിറ്റില്‍ മൈക്കല്‍ ഒയര്‍സബാലിന്റെ പെനാല്‍റ്റിയിലൂടെയും 58-ാം മിനിറ്റില്‍ പെഡ്രൊ പൊറോയുടെ ഉജ്വല ഫിനിഷിംഗിലൂടെയും 2-0ന്റെ ലീഡ് നേടിയശേഷവും കളിയുടെ ടെംബോ നിലനിര്‍ത്താന്‍ സ്പെയിന് ടീം പ്രത്യേകം ശ്രദ്ധിച്ചെന്നതും സുപ്രധാനം. ഗാലറിയില്‍ ഞങ്ങള്‍ക്കു ചുറ്റുമുണ്ടായിരുന്ന ഫ്രഞ്ച് ആരാധകര്‍പോലും മനോഹര ഗെയിം (ബ്യൂട്ടിഫുള്‍ ഗെയിം) എന്നാണ് സ്പെയിനിന്റെ കളിയെ വിശേഷിപ്പിച്ചെന്നതും ശ്രദ്ധേയം.
സ്പെയിന് ജയിച്ച കാരണങ്ങള്‍
ഫ്രാന്‍സിനെ കീഴടക്കാന്‍ സ്പെയിനെ സഹായിച്ച പ്രധാന കാരണം ലാമിന് യമാലും കിലിയന്‍ എംബപ്പെയും തമ്മിലുള്ള പോരാട്ടമായിരുന്നു. എംബപ്പെയ്ക്ക് ഓണ്‍ ടാര്‍ഗറ്റായി ഒരു ഷോട്ട് പോലും നേടാന്‍ സാധിച്ചില്ല. അതേസമയം, ആദ്യ ഗോളിനു വഴിവച്ച പെനാല്‍റ്റിയും, 62-ാം മിനിറ്റില്‍ ഓഫ് സൈഡിലൂടെ തള്ളിയെങ്കിലും വലകുലുക്കാനും യമാലിനു സാധിച്ചു. വലത് വിംഗില്‍ ഇടിമുഴക്കമായി യമാല്‍.
മൈതാനത്തിന്റെ മിഡില്‍ തേര്‍ഡ് പൂര്‍ണമായി സ്പെയിനിന്റെ വരുതിയിലായിരുന്നു. റോഡ്രിയും ഫാബിയന്‍ റൂയിസുമായിന്നു മധ്യനിര നിയന്ത്രിച്ചത്. മറുവശത്ത് ഫ്രാന്‍സിന്റെ അഡ്രിയന്‍ റാബിയോട്ടും ഓറേലിയന്‍ ചൗമേനിയും വെറും കാഴ്ചക്കാര്‍ മാത്രമായി. സെന്‍ട്രല്‍ ബാക്കായ വില്യം സാലിബ പരിക്കിനെത്തുടര്‍ന്ന് മൈതാനം വിട്ടതും ഫ്രാന്‍സിനു തിരിച്ചടിയായി.
പെഡ്രൊ പൊറോയിലൂടെ സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെയുടെ ടാക്റ്റിക്കല്‍ നീക്കം. ഡാനി ഓള്‍മോയ്ക്ക് ഒപ്പമുള്ള ഓവര്‍ലാപ്പിംഗ് ഓട്ടം ഫ്രാന്‍സിന്റെ സന്തുലിതാവസ്ഥ തകര്‍ത്തു. ഏറ്റവും ഒടുവിലായി സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനയ് സിമോണ്‍ സ്വീപ്പറായി ബോക്സിനു പുറത്തേക്ക് എത്തി. മൈക്കല്‍ ഒലിസിനെ പിന്‍വലിക്കാന്‍ ഫ്രഞ്ച് പരിശീലകന് ദിദിയെ ദേഷാംപ് നിര്‍ബന്ധിതനായി. പകരമിറക്കിയ റയാന് ചെര്ക്കിക്കും ഓഫ് ദ ബോള്‍ നീക്കത്തില്‍ ആധിപത്യം കണ്ടെത്താന്‍ സാധിച്ചില്ല.
Sports
സ്പെയിന് x ഫ്രാന്‍സ് സെമി ഫൈനലിനായി, മത്സരത്തിന്റെ രണ്ടുദിനം മുമ്പാണ് ഞങ്ങള്‍ക്ക് ടിക്കറ്റ് ലഭിച്ചത്. ഫിഫ രണ്ടാമതും ഓപ്പണ്‍ ചെയ്ത വിന്‍ഡോയിലൂടെ ടിക്കറ്റ് നേടുകയായിരുന്നു. 350 ഡോളര്‍ (ഏകദേശം 33,700 രൂപ) വിലയുള്ള ടിക്കറ്റിനായാണ് ശ്രമിച്ചത്. എന്നാല്‍, ടിക്കറ്റിന്റെ വില നാല് ഇരട്ടിയിലധികമായിരുന്നു.
ഒരു ടിക്കറ്റിന് 1500 ഡോളര്‍ (ഏകദേശം 1.45 ലക്ഷം രൂപ) വീതം മുടക്കി രണ്ട് ടിക്കറ്റ് സ്വന്തമാക്കി. അങ്ങനെ ഞാനും മകന് നിഖില്‍ രവീന്ദ്രനും ഡാളസ് സ്റ്റേഡിയത്തിലേക്ക്. ഫ്രഞ്ച് സ്റ്റാന്‍ഡില്‍, ഫ്രാന്‍സിന്റെ ആരാധകര്ക്കൊപ്പമിരുന്നു കളികണ്ടു.
സ്റ്റേഡിയത്തിനു പുറത്തുവച്ച്, സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ എഫ്സി ബാഴ്സലോണ ആരാധകരുടെ, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ സാറ സലാഹ്പെറിയെ കണ്ടുമുട്ടി. ബാഴ്സലോണയുടെ കണ്ടന്റ് ക്രിയേറ്ററും ഹോസ്റ്റുമാണ് സാറ. സ്പെയിന് ജയിക്കുമെന്ന നിരീക്ഷണം പങ്കുവച്ചായിരുന്നു സ്റ്റേഡിയത്തിലേക്കു നീങ്ങിയത്.
ഒരു ത്രില്ലര്‍ പോരാട്ടം കണ്ടതിന്റെ സന്തോഷത്തോടെ വീട്ടിലേക്കു മടങ്ങാനായി.
Sports
“സെയ്യറത് മട്ടുംതാന്‍ സൊല്‍വേന്‍... സൊന്നത് മട്ടും താന്‍ സെയ്വേ''... എന്ന തമിഴ് സിനിമ ഡയലോഗിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഫിഫ 2026 ലോകകപ്പ് സെമിയില്‍ ഫ്രാന്‍സിന് എതിരേ സ്പെയിനും ലാമിന് യമാലും നടത്തിയ പ്രകടനം. ക്വാര്‍ട്ടര്‍വരെ ബുള്ളറ്റ് ട്രെയിനിന്റെ കുതിപ്പ് നടത്തിയെത്തിയ ഫ്രാന്‍സ്, സെമിയില്‍ സ്പെയിനിന്റെ മാന്ത്രിതകയ്ക്കു മുന്നില്‍ മയങ്ങിവീണു.
“ഫ്രാന്‍സ് ടീം ആരെയെങ്കിലും പേടിക്കേണ്ടതുണ്ടെങ്കില് അത് ഞങ്ങളെ (സ്പെയിന്) ആയിരിക്കണമെന്ന് ഞാന്‍ കരുതുന്നു. ഞങ്ങളാണ് അവരെ നോക്കൗട്ടില്‍ പുറത്താക്കിയിട്ടുള്ളത്. ഞങ്ങള്‍ക്ക് ആരെയും ഭയമില്ല”- ബെല്‍ജിയത്തിന് എതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ ജയത്തിനുശേഷം ലാമിന് യമാല്‍ നടത്തിയ പ്രതികരണമായിരുന്നു ഇത്. അതെ, പറഞ്ഞതുപോലെ യമാലും സംഘവും ചെയ്തു. 2025 യുവേഫ നേഷന്‍സ് ലീഗ് സെമി, 2024 യൂറോ സെമി എന്നീ ജയങ്ങള്‍ക്കുശേഷം 2026 ലോകകപ്പ് സെമിയിലും ഫ്രാന്‍സിനെ സ്പെയിന് വീഴ്ത്തി. തുടരെ മൂന്ന് സെമിയില്‍ ഫ്രാന്‍സിനുമേല്‍ സ്പാനിഷ് അര്‍മാഡ ജയം.
യമാലിന്റെ പെനാല്‍റ്റി ജയം
20-ാം മിനിറ്റില്‍ ലാമിന് യമാലിനെ ഫൗള്‍ ചെയ്തിനു ലഭിച്ച പെനാല്‍റ്റിയിലൂടെയാണ് സ്പെയിന് ലീഡ് നേടിയത്. ഫ്രഞ്ച് ഡിഫെന്‍ഡര്‍ ലൂക്കാസ് ഡിഗ്നെ പന്ത് നിയന്ത്രണത്തിലാക്കാനുള്ള ശ്രമത്തിനിടെ, അയാളുടെ കാലിന്റെ കീഴിലേക്ക് പറന്നിറങ്ങുകയായിരുന്നു യമാല്‍ എന്നതാണ് വാസ്തവം.
പന്ത് അടിച്ചകറ്റാനുള്ള ശ്രമത്തിനിടെ ഡിഗ്നെ, യമാല്‍ വരുന്നത് കണ്ടില്ലെന്നതും യാഥാര്‍ഥ്യം. എന്നാല്‍, യമാലിന്റെ ഇടത് തുടയില്‍ ഡിഗ്നെയുടെ തൊഴി ഏറ്റു. നിലത്തുവീണ യമാല്‍ വേദനയാല്‍ പുളഞ്ഞു. പെനാല്‍റ്റി വിധിക്കാന്‍ റഫറിക്ക് അതുമതിയായിരുന്നു.
19-ാം ജന്മദിനത്തിന്റെ (ജൂലൈ 13) പിന്നാലെയാണ് യമാല്‍ സെമി കളിച്ചത്. ഫൈനല്‍ പ്രവേശത്തോടെ ജന്മദിനമാഘോഷിക്കാന് യമാലിനു സാധിച്ചു.
Sports
ഡാളസ്: സ്പെയിനിനോട് തോറ്റ് ഫ്രാൻസ് ലോകകപ്പിൽ നിന്ന് പുറത്തായപ്പോൾ, നിരാശയിലാണ്ടത് ഫ്രഞ്ച് ആരാധകർ മാത്രമല്ല, ലോകമെമ്പാടുമുള്ള കാൽപ്പന്ത് പ്രേമികളാണ്. ടൂർണമെന്റിലുടനീളം മാന്ത്രിക പ്രകടനങ്ങളുമായി ഫ്രാൻസിനെ മുന്നോട്ട് നയിച്ച കിലിയൻ എംബാപ്പെ എന്ന ക്യാപ്റ്റനും പോരാളിക്കും ഈ ലോകകപ്പ് വേദിയിലെ അവസാന മത്സരമായിരുന്നു ചൊവ്വാഴ്ചത്തേത്.
ഒരു ലോകകപ്പ് കിരീടം കൂടി ഫ്രാൻസിലേക്ക് എത്തിക്കുക എന്ന സ്വപ്നവുമായാണ് എംബാപ്പെ കളത്തിലിറങ്ങിയത്. ടൂർണമെന്റിലുടനീളം പ്രതിരോധക്കോട്ടകളെ കീറിമുറിച്ചുള്ള അദ്ദേഹത്തിന്റെ കുതിപ്പുകളും, എതിരാളികളുടെ വലകുലുക്കിയ നിമിഷങ്ങളും ഈ ലോകകപ്പിലെ ഏറ്റവും മനോഹരമായ കാഴ്ചകളായിരുന്നു.
സെമിഫൈനലിൽ സ്പെയിന്റെ ശക്തമായ പ്രതിരോധം ഭേദിക്കാൻ അവസാന നിമിഷം വരെ പൊരുതാൻ എംബാപ്പെ ശ്രമിച്ചു. എന്നാൽ മുന്നേറ്റങ്ങളൊന്നും ഗോളിലേക്കെത്തിയില്ല. സ്പെയിനിന്റെ രണ്ടു ഗോളിന് മറുപടിയില്ലാതെ ഫ്രഞ്ച് പട പുറത്താകുകയും ചെയ്തു.
ഈ ലോകകപ്പിലുടനീളം എട്ടു ഗോളുകളുമായി അർജന്റീനൻ ഇതിഹാസ താരം ലയണൽ മെസിയോട് പോരാടി ഗോളടി വീരന്മാരുടെ പട്ടികയിൽ ഒപ്പത്തിനൊപ്പം കുതിച്ച എംബാപ്പെയുടെ പ്രകടനം ഫുട്ബോൾ ചരിത്രത്തിലെ തന്നെ സുവർണ അധ്യായമാണ്.
കളിക്കളത്തിൽ പ്രതിഭയും വേഗവും ഒരേപോലെ സമ്മേളിച്ച നിമിഷങ്ങൾക്കാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. പ്രതിരോധ നിരകളെ നിഷ്പ്രഭമാക്കുന്ന വേഗമായിരുന്നു എംബാപ്പെയുടെ പ്രധാന ആയുധം. വിംഗുകളിലൂടെ പന്തുമായി അയാൾ നടത്തിയ കുതിപ്പുകൾ എതിരാളികളുടെ ബോക്സിൽ പരിഭ്രാന്തി സൃഷ്ടിച്ചു.
ഫ്രഞ്ച് പടയുടെ നായകനെന്ന നിലയിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. ടീം പ്രതിസന്ധിയിലായ ഘട്ടങ്ങളിലെല്ലാം തനിയെ കളി തിരിച്ചുവിടാനുള്ള ഉത്തരവാദിത്തം എംബാപ്പെ ഏറ്റെടുത്തു.
കളിക്കളത്തിലെ ജയപരാജയങ്ങൾക്കപ്പുറം, ഒടുങ്ങാത്ത പോരാട്ടവീര്യം കൊണ്ടാണ് ഒരാൾ യഥാർഥ നായകനാകുന്നത്. കിരീടം കൈവിട്ടെങ്കിലും, ഈ ലോകകപ്പ് ഓർക്കപ്പെടുക എംബാപ്പെ എന്ന ഫുട്ബോൾ ലോകത്തെ ഈ യുവരാജാവിന്റെ അതിശയിപ്പിക്കുന്ന പ്രകടനങ്ങളുടെ പേരിൽകൂടിയായിരിക്കും.
ലോകകപ്പ് വേദികളിൽ അദ്ദേഹം അവശേഷിപ്പിച്ച പോരാട്ടത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും അടയാളങ്ങൾ ഒരിക്കലും മാഞ്ഞുപോകില്ല. നന്ദി എംബാപ്പെ, മൈതാനത്തെ ആ ആവേശ നിമിഷങ്ങൾക്ക്!
Sports
അർലിംഗ്ടൺ:ഫിഫ ലോകകപ്പ് 2026ന്റെ ഫൈനലിൽ കടന്ന് സ്പെയിൻ. സെമി ഫൈനലിൽ ഫ്രാൻസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചാണ് സ്പെയിൻ ഫൈനലിലെത്തിയത്.
സ്പെയിന് വേണ്ടി മൈക്കൽ ഒയർ സബാലും പെട്രോ പോറോയുമാണ് ഗോളുകൾ നേടിയത്. ഒയർ സബാൽ 22ാം മിനിട്ടിലും പെട്രോ പോറോ 58ാം മിനിട്ടിലുമാണ് ഗോൾ സ്കോർ ചെയ്തത്.
ഇത് രണ്ടാം തവണയാണ് സ്പെയിൻ ലോകകപ്പിന്റെ കലാശ പോരിനെത്തുന്നത്. 2010ൽ ഫൈനലിലെത്തിയ സ്പെയിൻ നെതർലൻഡ്സിനെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയിരുന്നു.
Sports
അറ്റ്ലാന്റ: ഫിഫ 2026 ലോകകപ്പ് ഫൈനല്‍ ചിത്രം ഈ രാത്രി വ്യക്തമാകും. രണ്ടാം സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന, കാല്‍പ്പന്ത് കളിയുടെ വക്താക്കളായ ഇംഗ്ലണ്ടിനെ നേരിടും.
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും ഇംഗ്ലീഷ് സ്റ്റാര്‍ സ്ട്രൈക്കര്‍ ഹാരി കെയ്നും നേര്‍ക്കുനേര്‍ വരുന്നു എന്നതാണ് മത്സരത്തിന്റെ പ്രത്യേകത. ഇന്ത്യന്‍ സമയം ഈ അര്‍ധരാത്രി 12.30ന് അറ്റ്ലാന്റ സ്റ്റേഡിയത്തിലാണ് കിക്കോഫ്.
തുടര്‍ച്ചയായ രണ്ടാം ഫൈനലാണ് അര്‍ജന്റീനയുടെ ലക്ഷ്യം. എന്നാല്‍, 1966ല്‍ കന്നിക്കപ്പുയര്ത്തിയശേഷം, മറ്റൊരു ഫൈനലിനായാണ് ഇംഗ്ലീഷ് ടീം പന്ത് തട്ടാനിറങ്ങുന്നത്. ഫിഫ റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ അര്‍ജന്റീനയും നാലാമതുള്ള ഇംഗ്ലണ്ടും തമ്മിലുള്ള പോരാട്ടം തീപാറുമെന്നുറപ്പ്. ഫൈനലിനു മുമ്പുള്ള ഫൈനലെന്നു വിശേഷിപ്പിക്കാം.
ഫുട്ബോള്‍ കളത്തിലെ ചിരവൈരിപ്പോരാട്ടമെന്ന നിലയിലും ഇംഗ്ലണ്ട് x അര്‍ജന്റീന ശ്രദ്ധേയം. അതുകൊണ്ടുതന്നെ ആരാധകരുടെ ഏറ്റുമുട്ടല്‍ അടക്കം മുന്നില്‍ക്കണ്ട് അറ്റ്ലാന്റ പോലീസ് അതീവ സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇംഗ്ലീഷ് സംഘത്തില്‍ ഹാരി കെയ്നൊപ്പം ജൂഡ് ബെല്ലിങ്ഗം, ഡെക്ലാന് റൈസ്, ബുകായൊ സാക്ക തുടങ്ങിയ വന്‍നിരയുണ്ട്. അലക്സിസ് മക് അല്ലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, ലൗതാരൊ മാര്‍ട്ടിനെസ് തുടങ്ങിയ വമ്പന്മാരാണ് മെസിക്കൊപ്പം അര്‍ജന്റൈന്‍ ടീമിലുള്ളത്.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ഇംഗ്ലണ്ടും അര്‍ജന്റീനയും നേര്‍ക്കുനേര്‍ ഇറങ്ങുന്ന ആറാം പോരാട്ടമാണിത്. കഴിഞ്ഞ അഞ്ച് പോരാട്ടങ്ങളില്‍ മൂന്ന് എണ്ണത്തില്‍ ഇംഗ്ലണ്ട് ജയം നേടിയിരുന്നു.
Sports
ഫിഫ 2026 ലോകകപ്പ് ഫൈനലിനു മുമ്പൊരു ഫൈനല്‍; അതാണ് ഇംഗ്ലണ്ട് x അര്‍ജന്റീന സെമി ഫൈനല്‍. ഇന്ത്യന്‍ സമയം ഇന്ന് അര്‍ധരാത്രി 12.30ന് അറ്റ്ലാന്റയിലെ സ്റ്റേഡിയത്തില്‍ ഈ തീപ്പൊരി പോരാട്ടത്തിന്റെ കിക്കോഫ് നടക്കും.
അതോടെ 2026 ഫിഫ ലോകകപ്പ് ഫൈനലില്‍ ആരൊക്കെ ഏറ്റുമുട്ടും എന്നതും വ്യക്തമാകും. ഫുട്ബോള്‍ ആരാധകരുടെ നെഞ്ചിടിപ്പു വര്‍ധിപ്പിക്കുന്ന ഹൈവോള്‍ട്ട് പോരാട്ടമായിരിക്കും ഇന്നരങ്ങേറുക. ലോകത്തിലെ ഏറ്റവും മികച്ച ടീമുകളാണ് ഇരുവരും എന്നതില്‍ തര്‍ക്കമില്ല. ഫിഫ ലോക റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരാണ് അര്‍ജന്റീന, ഇംഗ്ലണ്ട് നാലാം സ്ഥാനക്കാരും.
ഇംഗ്ലണ്ട് ഗംഭീര ടീം
ഈ ലോകകപ്പില്‍ അര്‍ജന്റീനയുടെ കരുത്ത് ആദ്യമായി അളക്കപ്പെടുന്ന മത്സരമായിരിക്കും ഇംഗ്ലണ്ടിന് എതിരായ സെമി ഫൈനല്‍. ഗ്രൂപ്പ് ഘട്ടത്തിലും ഇതുവരെയുള്ള നോക്കൗട്ട് റൗണ്ടുകളിലും കരുത്തരായ എതിരാളികളെ അര്‍ജന്റീനയ്ക്കു ലഭിച്ചിരുന്നില്ല. ഇംഗ്ലണ്ട് ടീമിനെ കുറിച്ചുള്ള നിരീക്ഷണം:
ഗോള്‍ കീപ്പര്‍:
ലോകത്തിലെ ഏറ്റവും മികച്ച ഗോള്‍കീപ്പര്‍മാരില്‍ ഒരാളായ ജോര്‍ദാന്‍ പിക്ഫോഡാണ് ഇംഗ്ലണ്ടിന്റെ വലകാക്കുന്നത്. മികച്ച റിഫ്ളക്ഷനുള്ള ഗോള്‍ കീപ്പര്‍. സഹകളിക്കാര്‍ക്ക് നിര്‍ദേശം നല്‍കുന്നതിലും ലോകത്തിലെ മറ്റ് ഗോള്കീപ്പര്മാരേക്കാള് മിടുക്കുള്ള താരം.
ഡിഫെന്‍സ്:
ജോണ്‍ സ്റ്റോണ്‍സ്, മാര്‍ക്ക് ഗുഹി, ഡാന്‍ ബേണ്‍, എസ്രി കോന്‍സ, നിക്കൊ ഒറെല്ലി തുടങ്ങിയവരാണ് ഇംഗ്ലണ്ടിന്റെ പ്രതിരോധനിരയിലെ സൂപ്പര്‍ പവറുകള്‍. കയറിയും ഇറങ്ങിയും വിംഗുകളിലൂടെ കടന്നാക്രമിച്ചും കളിക്കാന്‍ കഴിവുള്ളവര്‍. ഗുഹി, ജോണ്‍സ് എന്നിവരായിരിക്കും സ്റ്റാര്‍ട്ടിംഗ് ഇലവനിലെ സെന്റര്‍ ഡിഫെന്‍ഡേഴ്സ്. ബാലന്‍സ് ചെയ്തു കളിക്കുന്ന ഡിഫെന്ഡേഴ്സാണ് ഇംഗ്ലണ്ടിനുള്ളതെന്നു ചുരുക്കം.
മിഡ്ഫീല്‍ഡ്:
ജൂഡ് ബെല്ലിങ്ഗം, ഡെക്ലാന് റൈസ്, എലിയട്ട് ആന്ഡേഴ്സണ്, നോനി മഡുക്കെ, ആന്റണി ഗോര്‍ഡന്‍ തുടങ്ങിയവരാണ് മധ്യനിരയുടെ കരുത്ത്. പ്ലേ മേക്കര്‍ റോളില്‍ മികച്ച പ്രകടനവുമായി ബെല്ലിങ്ഗം ഈ ലോകകപ്പില്‍ ഇതിനോടകം തരംഗമായിക്കഴിഞ്ഞു. ആറു ഗോളും ഒരു അസിസ്റ്റുമായി ജൂഡ് ബെല്ലിങ്ഗം മിന്നും പ്രകടനമാണ് ഇതുവരെ കാഴ്ചവച്ചത്. നോര്‍വെയ്ക്ക് എതിരായ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് ജയം സ്വന്തമാക്കിയ രണ്ട് ഗോളും ബെല്ലിങ്ഗമിന്റെ വകയായിരുന്നു. ഇരുകാലുകൊണ്ടും ഷോട്ട് പായിക്കാന്‍ മിടുക്കനാണ് ബെല്ലിങ്ഗം എന്നതും അയാളെ കൂടുതല്‍ അപകടകാരിയാക്കുന്നു. ഡെക്ലാന് റൈസ് ഒരേപോലെ ആക്രമണത്തിനും പ്രതിരോധത്തിനും കരുത്തേകുന്ന കളിക്കാരനാണ്.
ഫോര്‍വേഡ്:
ക്യാപ്റ്റന്‍ ഹാരി കെയ്നാണ് ഇംഗ്ലണ്ടിന്റെ ആക്രമണം നയിക്കുന്നത്. ഒപ്പം മാര്‍ക്കസ് റാഷ്ഫോഡ്, ബുക്കായൊ സാക്ക തുടങ്ങിയവരുമുണ്ട്. ഹാരി കെയ്ന്‍ ആറു ഗോളും ഒരു അസിസ്റ്റും ഇതിനോടകം ഈ ലോകകപ്പില്‍ സ്വന്തമാക്കി. ശരിക്കും ഇന്റലിജന്റ് പ്ലെയര്‍. 120 രാജ്യാന്തര മത്സരങ്ങളില്‍നിന്ന് 85 ഗോള്‍ ഇംഗ്ലീഷ് ജഴ്സിയില്‍ നേടിയിട്ടുണ്ട്. പാസിംഗിലെ കൃത്യതയും ഷാര്‍പ്പ് ഷൂട്ടിംഗും ഹാരിയുടെ പ്രത്യേകതയാണ്. അര്‍ജന്റൈന്‍ ടീം ശരിക്കും ഭയക്കേണ്ട താരം.
എതിര് ഗോള്‍ കീപ്പര്‍മാര്‍ക്ക് തലവേദന സൃഷ്ടിക്കുന്ന വിംഗറാണ് റാഷ്ഫോഡ്. ക്രോസുകളും ആക്രമണവും സമന്വയിപ്പിച്ച കളിക്കാരനാണ് ബുകായൊ സാക്ക. ചുരുക്കത്തില്‍ ഈ ലോകകപ്പ് ഉയര്‍ത്താന്‍ കെല്‍പ്പുള്ള ടീമാണ് തോമസ് ടൂഹെല്‍ പരിശീലിപ്പിക്കുന്ന ഇംഗ്ലണ്ട്.
ചാമ്പ്യന്‍ അര്‍ജന്റീന
മൂന്നു തവണ ലോകകപ്പുയര്‍ത്തിയ, നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന അതിനൊത്ത പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ഗോള്‍ കീപ്പര്‍:
ലോകത്തിലെ നമ്പര്‍ വണ്‍ ഗോള്‍ കീപ്പറായ എമിലിയാനൊ മാര്‍ട്ടിനെസാണ് അര്‍ജന്റൈന്‍ വല കാക്കുന്നത്. ഇംഗ്ലീഷ് ക്ലബ്ബായ ആസ്റ്റണ്‍ വില്ലയുടെ താരം. അവിശ്വസനീമായ സേവുകള്‍ നടത്താന്‍ മിടുക്കന്. ഡിഫെന്‍ഡേഴ്സിനെ പൂര്‍ണമായി വിശ്വസിക്കുന്ന ഗോള്‍ കീപ്പര്‍. ഇംഗ്ലണ്ടിന് എതിരേ നന്നായി വിയര്ക്കേണ്ടിവന്നേക്കാം.
ഡിഫെന്‍സ്: ക്രിസ്റ്റ്യന്‍ റൊമേരൊ, ലിസാന്‍ഡ്രൊ മാര്‍ട്ടിനെസ് എന്നിവരാണ് സെന്‍ട്രല്‍ ഡിഫെന്‍ഡേഴ്സ്. ഇവരുടെ സെന്‍ട്രല്‍ ഡിഫെന്‍സ് പാര്‍ട്ണല്‍ഷിപ്പ് ലോകത്തിലെതന്നെ ഏറ്റവും മികച്ചത്. നഹ്വേല്‍ മോളിന, നിക്കോളാസ് താഗ്ലിയാഫിക്കോ, നിക്കോളാസ് ഓട്ടമെന്‍ഡി തുടങ്ങിയവരും ചേരുന്നതോടെ പ്രതിരോധം ഡബിള്‍ സ്ട്രോംഗ്. മടിയില്ലാതെ ഫൗള്‍ ചെയ്തു കളിക്കുന്നു എന്നതാണ് ഈ അര്‍ജന്റൈന്‍ ഡിഫെന്‍സിന്റെ മറ്റൊരു പ്രത്യേകത.
മിഡ്ഫീല്‍ഡ്:
അലക്സിസ് മക് അല്ലിസ്റ്റര്‍, എന്‍സോ ഫെര്‍ണാണ്ടസ്, റോഡ്രിഗോ ഡിപോള്‍, ലിയാന്‍ഡ്രൊ പരേഡസ് തുടങ്ങിയവരാണ് അര്‍ജന്റൈന്‍ മധ്യനിരയുടെ കരുത്ത്. കയറിയും ഇറങ്ങിയും കളിക്കാന്‍ കെല്‍പ്പുള്ളവര്‍. ബാലന്‍സ് ചെയ്തു കളിക്കുന്നതില്‍ മികവ് വ്യക്തമാക്കിയവര്‍.
ഫോര്‍വേഡ്:
ആറാം ലോകകപ്പ് കളിക്കുന്ന ലയണല്‍ മെസിയാണ് അര്‍ജന്റൈന്‍ ആക്രമണം നയിക്കുന്നത്. ഈ ലോകകപ്പില്‍ ഇതുവരെ എട്ട് ഗോളും രണ്ട് അസിസ്റ്റും മെസി നടത്തിക്കഴിഞ്ഞു. ജൂലിയന്‍ ആല്‍വരെസ്, ലൗതാരൊ മാര്‍ട്ടിനെസ്, തിയാഗൊ അല്‍മാഡ തുടങ്ങിയവരും ചേരുമ്പോള്‍ ഈ ലോകകപ്പിലെതന്നെ ഏറ്റവും മികച്ച ആക്രമണ സംഘങ്ങളിലൊന്നായി അര്‍ജന്റീന മാറുന്നു. ഏത് പൊസിഷനിലേക്കും ചുവടുമാറാന്‍ സാധിക്കുന്നവരാണ് ആല്‍വരെസ്. ലൗതാരൊ ആകട്ടെ എതിര് പോസ്റ്റില്‍ ഏതു സമയവും ആശങ്കയുണ്ടാക്കുന്ന താരം.
തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലാണ് ലിയോണല്‍ സ്കലോനി പരിശീലിപ്പിക്കുന്ന അര്‍ജന്റീനയുടെ ലക്ഷ്യം.
Sports
ഫിഫ ലോകകപ്പ് 2026 എഡിഷനിലെ ആദ്യ ഫൈനലിസ്റ്റിന്റെ ചിത്രം ഈ രാത്രി തെളിയും. ഫൈനൽ പോരാട്ടത്തിലെ രണ്ടു ടീമുകളിൽ ഒന്നാകാന്‍ ഫ്രാന്‍സും സ്പെയിനും തമ്മിലാണ് ആദ്യ സെമി.
ഇന്ത്യൻ സമയം ഇന്ന് അര്‍ധരാത്രി 12.30ന് ഡാളസ് സ്റ്റേഡിയത്തില്‍ ഫ്രാന്‍സ് x സ്പെയിന് സെമിക്കു കിക്കോഫ്.
യൂറോപ്പിലെ രണ്ട് സൂപ്പര്‍ പവറുകളാണ് നേര്‍ക്കുനേര്‍ ഇറങ്ങുന്നതെന്നത് പോരാട്ടത്തിന്റെ കാഠിന്യം വര്‍ധിപ്പിക്കും. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയും സ്പെയിനിന്റെ കൗമാര താരം ലാമിന് യമാലും നേര്‍ക്കുനേര്‍ ഇറങ്ങുന്നു എന്നതും മത്സരത്തെ ശ്രദ്ധേയമാക്കുന്നു.
2024 യൂറോ കപ്പ് ജേതാക്കളാണ് സ്പെയിന്. 2024 യൂറോ, 2025 നേഷന്‍സ് ലീഗ് സെമി പോരാട്ടങ്ങളില്‍ ഫ്രാന്‍സിനെ വീഴ്ത്തിയതിന്റെ ഓര്‍മപ്പെടുത്തല്‍ സ്പാനിഷ് താരം ലാമിന് യമാല്‍ ഇതിനോടകം നടത്തിക്കഴിഞ്ഞു.
നോക്കൗട്ടില്‍ ഫ്രാന്‍സിനെ വീഴ്ത്തിയ ചരിത്രം സ്പെയിനിനുണ്ടെന്നും ഫ്രാന്‍സ് പേടിക്കണമെന്നുമായിരുന്നു യമാല്‍ നടത്തിയ പ്രതികരണം. 8സ്പോർട്സ് പേജ് കാണുക
Sports
ഡാളസ്: ഫിഫ 2026 ലോകകപ്പിന്റെ ആദ്യ ഫൈനലിസ്റ്റിനെ ഈ രാത്രി അറിയാം. ലോകകപ്പിലെ ആദ്യ സെമി ഫൈനലില്‍ ഫ്രാന്‍സും സ്പെയിനും കൊമ്പുകോര്‍ക്കും. ഫിഫ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരാണ് ഫ്രാന്‍സ്. സ്പെയിന് മൂന്നാം സ്ഥാനക്കാരും.
ലോക ഫുട്ബോളിലെ ടോപ് ക്ലാഷ് ആണ് ഈ രാത്രിയില്‍ അരങ്ങേറുന്നതെന്നു ചുരുക്കം. ഇന്ത്യന്‍ സമയം അര്‍ധരാത്രി 12.30ന് (ചൊവ്വ പുലര്‍ച്ചെ 12.30) ആര്‍ലിംഗ്ടണിലെ ഡാളസ് സ്റ്റേഡിയത്തിലാണ് ഫ്രാന്‍സ് x സ്പെയിന് വമ്പന്‍ പോരാട്ടം. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയും സ്പാനിഷ് കൗമാര സ്റ്റാര്‍ ലാമിന് യമാലും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു എന്നതും ഈ മത്സരത്തിന്റെ ഹൈലൈറ്റാണ്.
എംബപ്പെ x യമാല്‍
എംബപ്പെയും യമാലും തമ്മിലുള്ള പോരാട്ടമായാണ് സെമി വിശേഷിപ്പിക്കപ്പെടുന്നത്. ഈ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ അടിച്ചതില്‍ അര്‍ജന്റൈന്‍ താരം ലയണല്‍ മെസിക്ക് ഒപ്പം (8) ഒന്നാം സ്ഥാനത്തുള്ളവനാണ് കിലിയന്‍ എംബപ്പെ. മൂന്ന് അസിസ്റ്റും ഉണ്ട്. അതേസമയം, ലാമിന് യമാലിന് ഇതുവരെ ഒരു ഗോള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. അസിസ്റ്റ് നടത്തിയിട്ടുമില്ല. എന്നാല്‍, കളത്തില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ യമാലിനു സാധിച്ചു. നാല് ഗോള്‍ നേടിയ മൈക്കല്‍ ഒയര്‍സബാലാണ് സ്പെയിനിന്റെ ടോപ് സ്കോറര്‍. രണ്ട് ഗോളുമായി ഇംപാക്ട് സബ്ബായ മൈക്കല്‍ മെറിനോയാണ് രണ്ടാമത്.
സ്പാനിഷ് ലാ ലിഗയിലെ ചിരവൈരികളായ റയല്‍ മാഡ്രിഡിനും (എംബപ്പെ) എഫ്സി ബാഴ്സലോണയ്ക്കും (യമാല്‍) വേണ്ടിയാണ് ഇരുവരും കളിക്കുന്നത്. അതുകൊണ്ടുതന്നെ ഇതിനോടകം ഇരുവരും തമ്മില്‍ 11 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. എന്നാല്‍, രാജ്യാന്തര പോരാട്ടത്തില്‍ ഇരുവരും രണ്ട് തവണ മാത്രമാണ് കൊമ്പുകോര്‍ത്തത്. 2024 യൂറോ, 2025 നേഷന്‍സ് ലീഗ് സെമി ഫൈനലുകളിലായിരുന്നു അത്. രണ്ടു തവണയും സ്പെയിനിനായിരുന്നു ജയം.
യൂറോപ്യന്‍ ശത്രുത
ഫ്രാന്‍സും സ്പെയിനും നേര്‍ക്കുനേര്‍ ഇറങ്ങുന്നതെല്ലാം സുപ്രധാന ടൂര്‍ണമെന്റുകളിലെ നിര്‍ണായക പോരാട്ടങ്ങളിലാണെന്നതു ശ്രദ്ധേയം. 2026 ഫിഫ ലോകകപ്പ് സെമിക്കു മുമ്പ് ഇരുടീമും ഏറ്റുമുട്ടിയത് 2025 യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍. ഒമ്പത് ഗോള്‍ പിറന്ന ത്രില്ലര്‍ പോരാട്ടത്തില്‍ സ്പെയിന് 5-4നു ഫ്രാന്‍സിനെ കീഴടക്കി. 2024 യൂറോ സെമിയിലായിരുന്നു ഇരുടീമും അതിനു മുമ്പ് ഏറ്റുമുട്ടിയത്. സ്പെയിന് 2-1നു ജയിച്ച പോരാട്ടം. അതിനു മുമ്പു നടന്ന 2021 യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്ഫ്രാന്സ് 2-1നു സ്പെയിനിനെ കീഴടക്കിയായിരുന്നു ചാമ്പ്യന്മാരായത്.
കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ്, ബ്രാഡ്ലി ബര്‍കോള, ഡെസിറെ ഡൂവേ തുടങ്ങിയവര്‍ അണിനിരക്കുന്ന ഫ്രാന്‍സാണോ; അതോ, ലാമിന് യമാല്‍, മാര്‍ക്ക് കുക്കെറെയ്യ, ഫാബിയന്‍ റൂയിസ്, ഗാവി, ഡാനി ഓള്‍മോ, റോഡ്രി, പെദ്രി തുടങ്ങിയവരുടെ സ്പെയിനാണോ ചിരിക്കുക എന്നതിനായാണ് ഫുട്ബോള്‍ ലോകത്തിന്റെ കാത്തിരിപ്പ്.
ഫിഫ ലോകകപ്പ് വേദിയില്‍ ഫ്രാന്‍സും സ്പെയിനും നേര്‍ക്കുനേര്‍ വരുന്നത് ഇതു രണ്ടാം തവണ. 2006 ലോകകപ്പ് പ്രീക്വാര്‍ട്ടറിലായിരുന്നു ഇരു ടീമും ആദ്യമായി ഏറ്റുമുട്ടിയത്. അന്ന് ഫ്രാന്‍സ് 2-1ന്റെ ജയം സ്വന്തമാക്കി.
Sports
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ സമീപ നാളില്‍ ഹെഡര്‍ ഗോളുകളുടെ എണ്ണം കുറയുന്നതായി സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ്. 2026 ലോകകപ്പില്‍ 292 ഗോളാണ് ഇതുവരെ പിറന്നത്.
ഓരോ മത്സരത്തിലും ശരാശരി 2.92 വീതം. ഇതില്‍ 33 എണ്ണം ഹെഡറിലൂടെ പിറന്നു. സെറ്റ് പീസുകളില്‍ നിന്നാണ് കൂടുതല്‍ ഗോള്‍ പിറന്നതെന്നതും ശ്രദ്ധേയം. ഇത്തവണ പിറന്ന ഗോളുകളില്‍ 60 ശതമാനവും കോര്‍ണര്‍ കിക്കുകളില്‍നിന്നായിരുന്നു.
ഹെഡര്‍ ഗോള്‍ എന്നത് ഫുട്ബോളിന്റെ സൗന്ദര്യങ്ങളില്‍ ഒന്നാണ്. ഏരിയല്‍ ഡ്വലില് നേടുന്ന വിജയമായും പന്തിനെ നിലംതൊടാതെ ലക്ഷ്യത്തിലേക്ക് എത്തിക്കുന്നതായുമെല്ലാം ഹെഡറുകള്‍ വിലയിരുത്തപ്പെടുന്നു. 2026 ഫിഫ ലോകകപ്പില്‍ 11.3 ശതമാനം മാത്രമാണ് ഹെഡര്‍ ഗോളിന്റെ കണക്ക്.
മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് കുറവ്. 2018 റഷ്യന്‍ ലോകകപ്പില്‍ പിറന്ന ഗോളുകലില് 23.7 ശതമാനം ഹെഡറിലൂടെ ആയിരുന്നു. 2022 ഖത്തര്‍ ലോകകപ്പില്‍ ആയപ്പോള്‍ ഇത് 18.4 ആയി കുറഞ്ഞു. 2026ല്‍ സെമി ഫൈനല്‍, ലൂസേഴ്സ് ഫൈനല്‍, ഫൈനല്‍ എന്നിങ്ങനെ നാല് മത്സരങ്ങള്‍ ബാക്കിയുണ്ട്. എന്നാല്‍, 11.3 എന്നതാണ് ഹെഡര്‍ ഗോളിന്റെ നിലവിലെ കണക്ക്.
ഗോളില്ലെങ്കിലെന്താ...
ഹെഡര്‍ ഗോള്‍ എണ്ണത്തില്‍ കുറവുണ്ടായെങ്കിലും മത്സരത്തില്‍ തല ഉപയോഗിക്കുന്നതില്‍ 2026 ലോകകപ്പ് മുന്നിലാണ്. ഹെഡര്‍ കൃത്യതയില്‍ മുന്‍ ലോകകപ്പുകളെ അപേക്ഷിച്ച് വര്‍ധനയുണ്ട്. 11.4 ശതമാനമാണ് 2026ല്‍ ഇതുവരെ രേഖപ്പെടുത്തപ്പെട്ട ഹെഡിംഗ് റേറ്റ്. അതില്‍ത്തന്നെ ടാര്‍ഗറ്റ് ഹെഡര്‍ ഷോട്ടിലും വര്‍ധനവുണ്ട്. 33.5 ശതമാനമാണ് ഈ ലോകകപ്പില്‍ നിലവിലുള്ള ഹെഡര്‍ ഓണ്‍ ടാര്‍ഗറ്റ് ഷോട്ടിന്റെ കണക്ക്. അതുപോലെ ഹെഡിംഗ് അസിസ്റ്റിലും വര്‍ധനവുണ്ടായി.
ഹെഡര്‍ സ്ട്രൈക്ക് റേറ്റ് ഈ ലോകകപ്പില്‍ ഏറ്റവും കൂടുലുള്ളത് മത്സരത്തിന്റെ അവസാന ഘട്ടത്തിലാണ്. അതായത് 76 മുതല്‍ 90+ മിനിറ്റ് വരെ. ഈ ഘട്ടത്തില്‍ 33 ശതമാനമാണ് ഹെഡര്‍ ഗോള്‍ റേറ്റ്. ഈ ഘോട്ടത്തില് അല്ലാതെയുള്ള ഗോള്‍ പിറവി 26 ശതമാനം മാത്രം.
തലയില്‍ ഇംഗ്ലണ്ട്
ഹെഡര്‍ ഉപയോഗിക്കുന്നതില്‍ 2026 ലോകകപ്പില്‍ ഏറ്റവും അപകടകാരികള്‍ ഇംഗ്ലണ്ടാണ്. ഹെഡര്‍ ഷോട്ടിലൂടെ ഉള്ള ഇംഗ്ലണ്ടിന്റെ എക്സ്പെറ്റഡ് ഗോള്‍ റേറ്റ് (xG) 2.9 ആണ്. ഇക്കാര്യത്തില്‍ സെമി ഫൈനലില്‍ എത്തിയ ടീമുകളില്‍ ഏറ്റവും ബലഹീനം ഫ്രാന്‍സ്. ലേ ബ്ലൂസിന്റെ എക്സ്പെറ്റഡ് ഹെഡര്‍ ഗോള്‍ റേറ്റ് 1.4 മാത്രം. അതേസമയം, മറ്റു സെമി ഫൈനലിസ്റ്റുകളായ സ്പെയിനും (1.9) അര്‍ജന്റീനയും (1.8) ഹെഡര്‍ ഗോള്‍ xG റേറ്റില്‍ ഭേദപ്പെട്ടവരാണ്.
Sports
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ സെമി ഫൈനല്‍ ചിത്രം തെളിഞ്ഞു. ലോക റാങ്കിംഗില്‍ ആദ്യ നാലു സ്ഥാനക്കാരായ ഫ്രാന്‍സ്, അര്‍ജന്റീന, സ്പെയിന്, ഇംഗ്ലണ്ട് ടീമുകളാണ് സെമി ഫൈനലില്‍ കൊമ്പുകോര്‍ക്കുക.
ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് റാങ്കിംഗിലെ ആദ്യ നാലു സ്ഥാനക്കാര്‍ സെമിയില്‍ പ്രവേശിക്കുന്നത്.
പവര്‍ റാങ്കിംഗ് അനുസരിച്ച് രണ്ടു സ്ഥാനം മുന്നേറിയ ഫ്രാന്‍സാണ് നിലവില്‍ ഒന്നാമത്. അതോടെ, ഒന്നും രണ്ടുമായിരുന്ന അര്‍ജന്റീനയും സ്പെയിനും രണ്ടും മൂന്നുമായി. ഇംഗ്ലണ്ട് നാലില്‍ തുടര്‍ന്നു.
അവസാന ക്വാര്‍ട്ടര്‍ പോരാട്ടങ്ങളില്‍ ഇംഗ്ലണ്ട് 2-1ന് നോര്‍വെയെയും അര്‍ജന്റീന 3-1ന് സ്വിറ്റ്സര്‍ലന്‍ഡിനെയും കീഴടക്കി. ഇതോടെയാണ് സെമി ഫൈനല്‍ ചിത്രം പൂര്‍ത്തിയായത്. ഈ രണ്ട് ക്വാര്‍ട്ടറും അധികസമയത്തേക്കു നീണ്ടു എന്നതും ശ്രദ്ധേയം.
ഇന്ത്യന്‍ സമയം ബുധന്‍ പുലര്‍ച്ചെ 12.30ന് നടക്കുന്ന ആദ്യ സെമിയില്‍ രണ്ടു തവണ ലോകചാമ്പ്യന്മാരായ ഫ്രാന്‍സ് (1998, 2018) ഒരു തവണ കിരീടം ഉയര്‍ത്തിയ സ്പെയിനിനെ (2010) നേരിടും. വ്യാഴം പുലര്‍ച്ചെ 12.30നു നടക്കുന്ന രണ്ടാം സെമിയില്‍, മൂന്നു തവണ ലോക കിരീടത്തില്‍ മുത്തമിട്ട അര്‍ജന്റീന (1978, 1986, 2022) ഒരു തവണ ചാമ്പ്യന്മാരായ ഇംഗ്ലണ്ടുമായി (1966) കൊമ്പുകോര്‍ക്കും.
Sports
ഇന്ത്യ x പാക് ക്രിക്കറ്റിന്റെ തീവ്രതയും പിരിമുറുക്കവും നമുക്കറിയാം. ടെസ്റ്റില്‍ ഇംഗ്ലണ്ട് x ഓസ്ട്രേലിയ ആഷസിന്റെയും... എന്നാല്‍, ഇന്നത്തെ കൗമാരം സാക്ഷ്യംവഹിക്കാത്തൊരു കുടിപ്പകയുണ്ട്; ക്രിക്കറ്റില്‍ അല്ല, ഫുട്ബോളില്‍; അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലുള്ളത്. ഐസിസി കൃത്യമായി ഇന്ത്യ x ഇംഗ്ലണ്ട് പോരാട്ടം വരച്ചുണ്ടാക്കി പണംകൊയ്യുന്നതുപോലല്ല അര്‍ജന്റീന x ഇംഗ്ലണ്ട് ഫുട്ബോള്‍ വൈരം. ഫിഫ ലോകകപ്പില്‍ വല്ലപ്പോഴും മാത്രമെത്തുന്ന കോള്‍ഡ് ബ്ലഡ് വാര്. അതിനാണ് 2026 ഫിഫ ലോകകപ്പ് സെമിയില്‍ വേദിയൊരുങ്ങിയിരിക്കുന്നത്. ഇതിനു മുമ്പ് ഫിഫ ലോകകപ്പില്‍ അര്‍ജന്റീന x ഇംഗ്ലണ്ട് അരങ്ങേറിയത് 2002ല്‍. അതായത് 14
വര്‍ഷം മുമ്പ്..!
2026 ലോകകപ്പ് ക്വാര്‍ട്ടറില്‍ നോര്‍വെയെ ഇംഗ്ലണ്ടും (2-1), സ്വിറ്റ്സര്‍ലന്‍ഡിനെ അര്‍ജന്റീനയും (3-1) കീഴടക്കിയതോടെയാണ് ഇത്തവണ അര്ജന്റ് വാറിനു കളമൊരുങ്ങിയത്. വ്യാഴാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30ന് അറ്റ്ലാന്റ സ്റ്റേഡിയത്തിലാണ് ഹൈടെന്‍ഷന്‍ ഹൈപ്പര്‍ പോരാട്ടം. ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യോമയാന അകലം 11,100 കിലോമീറ്റര്‍. യൂറോപ്പില്‍ കിടക്കുന്ന ഇംഗ്ലണ്ടും തെക്കേ അമേരിക്കയുടെ തെക്കേ അറ്റത്ത് കിടക്കുന്ന അര്‍ജന്റീനയും തമ്മില്‍ എങ്ങനെ കുടിപ്പകയുണ്ടായി..?
1982; ഫോക്ക്ലാന്‍ഡ് യുദ്ധം
1982ലെ ഫോക്ക്ലാന്‍ഡ് ദ്വീപിനായുള്ള യുദ്ധത്തോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള കുടിപ്പകയ്ക്കു തുടക്കമായത്. അര്‍ജന്റീനയില്‍നിന്ന് വെറും 450 കിലോ മീറ്റര്‍ അകലെയുള്ള ദ്വീപുസമൂഹമാണ് ഫോക്ക്ലാന്‍ഡ്. സ്പെയിനില്‍നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചതുമുതല്‍ അര്‍ജന്റീനക്കാര്‍ അവകാശപ്പെടുന്നിടം. എന്നാല്‍, യുകെ അതൊട്ട് അംഗീകരിച്ചതുമില്ല. 1982ല്‍ അര്‍ജന്റീനയിലെ സൈനിക ഭരണകൂടം ദേശീയ വികാരം തിളപ്പിക്കാനായി ഫോക്ക്ലാന്‍ഡ് പിടിച്ചെടുത്തു.
കടുത്ത സാമ്പത്തിക പ്രതിസന്ധിയും ജനകീയ പ്രക്ഷോഭങ്ങളും വഴിതിരിച്ചുവിടാനുള്ള തന്ത്രമായിരുന്നു അത്. 11,100 കിലോമീറ്റര്‍ അകലെയുള്ള യുകെ ഇടപെടില്ലെന്നതായിരുന്നു അര്‍ജന്റൈന്‍ സൈനിക ഭരണകൂടത്തിന്റെ കണക്കുകൂട്ടല്‍. എന്നാല്‍, അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ മാര്‍ഗരറ്റ് താച്ചര്‍ കപ്പല്‍ വ്യൂഹത്തെ അയച്ചു. 74 ദിനം നീണ്ട യുദ്ധം. ബ്രിട്ടന് ജയിച്ചു. 649 അര്‍ജന്റൈന്‍ സൈനികരും 255 ബ്രിട്ടീഷുകാരും മൂന്ന് ഫോക്ക്ലാന്ഡുകാരും കൊല്ലപ്പെട്ടു.
1986; മാറഡോണയുടെ യുദ്ധം!
ഫോക്ക്ലാന്‍ഡ് യുദ്ധത്തിനുശേഷം നടന്ന 1986 ഫിഫ ലോകകപ്പ്. ഇംഗ്ലണ്ടും അര്‍ജന്റീനയും യുദ്ധഭൂമിക്കു പുറത്ത് വീണ്ടും നേര്‍ക്കുനേര്‍. ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു ഇരുടീമും കൊമ്പുകോര്‍ക്കാര്‍ ഇറങ്ങിയത്. ഇംഗ്ലണ്ടിനോടുള്ള പകമുഴുവനുമായി ഡിയേഗോ മാറഡോണയുടെ അര്‍ജന്റീന കളത്തില്‍. ആ മത്സരം രണ്ടു കാര്യങ്ങളാല്‍ രേഖപ്പെടുത്തപ്പെട്ടു.
ഒന്ന്; മാറഡോണയുടെ ദൈവത്തിന്റെ കൈ ഗോള്‍. രണ്ട്; മാറഡോണയുടെ നൂറ്റാണ്ടിന്റെ ഗോള്‍. ആറ് ഇംഗ്ലീഷ് താരങ്ങളെ കബളിപ്പിച്ച്, 10.6 സെക്കന്‍ഡില്‍ 60 മീറ്റര്‍ ഓടിക്കയറിയുള്ള അതിമനോഹര ഗോളായിരുന്നു നൂറ്റാണ്ടിന്റെ ഗോള്‍. മത്സരം അര്‍ജന്റീന 2-1നു ജയിച്ചു. മത്സരശേഷം മാറഡോണ പൊളിറ്റിക്കല്‍ അല്ലാത്തൊരു പൊളിറ്റിക്കല്‍ പ്രസ്താവന നടത്തി. “ഞങ്ങള്‍ രാജ്യത്തിന്റെ പതാകയെയാണ് ഉയര്‍ത്തിക്കാട്ടിയത്”. അതെ, മാറഡോണയുടെ യുദ്ധം..!
1998, 2002; ബെക്കാം
1986നുശേഷം 1998 ലോകകപ്പ് പ്രീക്വാര്‍ട്ടറിലാണ് പിന്നീട് അര്‍ജന്റീനയും ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ ഇറങ്ങിയത്. അഞ്ചാം മിനിറ്റില്‍ അര്‍ജന്റീനയ്ക്കായി ഗബ്രിയേല്‍ ബാറ്റിസ്റ്റൂട്ടയും ഒമ്പതാം മിനിറ്റില്‍ ഇംഗ്ലണ്ടിനായി അലന് ഷിയറെറും പെനാല്‍റ്റി ഗോള്‍ നേടി. 16-ാം മിനിറ്റില്‍ മൈക്കല്‍ ഓവനിലൂടെ ഇംഗ്ലണ്ട് മുന്നില്‍. സാനെറ്റിയിലൂടെ 45+1-ാം മിനിറ്റില്‍ അര്‍ജന്റീന ഒപ്പം. എന്നാല്‍, 47-ാം മിനിറ്റില്‍ ഡേവിഡ് ബെക്കാം ചുവപ്പുകാര്‍ഡ് കണ്ട് പുറത്ത്.
ഒടുവില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-3ന് അര്‍ജന്റൈന്‍ ജയം. ഡിയേഗൊ സിമയോണിയുമായുള്ള ഡ്വലിനിടെ നിലത്തുവീണ ഡേവിഡ് ബെക്കാം, കിടന്നകിടപ്പില്‍ സിമയോണിയെ പിന്‍കാലുകൊണ്ട് ഫൗൾ ചെയ്തതിനായിരുന്നു ചുവപ്പ്. തോല്‍വിയില്‍ ഇംഗ്ലീഷ് പത്രങ്ങള്‍ 22കാരനായ ബെക്കാമിനെ കുറ്റപ്പെടുത്തി.
2002ല്‍ വീണ്ടും അര്‍ജന്റീന x ഇംഗ്ലണ്ട്. ഗ്രൂപ്പ് ഘട്ടത്തിലെ ഈ മത്സരത്തില്‍ ബെക്കാമിന്റെ പെനാല്‍റ്റി ഗോളില്‍ ഇംഗ്ലണ്ട് 1-0നു ജയിച്ചു. അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്ത്.
Sports
മയാമി: ജൂഡ് ബെല്ലിങ്ഗമിന്റെ ജാഡക്കളിയിലൂടെ ഇംഗ്ലണ്ട് ലോകകപ്പ് ഫുട്ബോള്‍ സെമി ഫൈനലില്‍. ഗാലറിയില്‍ അണിനിരന്ന നോര്‍വീജിയന്‍ താരങ്ങളുടെ വൈക്കിംഗ് റോവിംഗ് കടന്ന് ഹാരി കെയ്നും സംഘവും ക്വാര്‍ട്ടറില്‍ ജയമാഘോഷിച്ചു. ഒന്നിന് എതിരേ രണ്ട് ഗോളിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. രണ്ട് ഗോളും ജൂഡ് ബെല്ലിങ്ഗമിന്റെ വകയായിരുന്നു. ഇംഗ്ലണ്ടിന്റെ നാലാം സെമി ഫൈനല്‍ പ്രവേശമാണ്.
ഗോള്‍ 1; ഇംഗ്ലണ്ട് ഞെട്ടി
ഇംഗ്ലീഷ് സൂപ്പര്‍ താരം ഹാരി കെയ്നും നോര്‍വീജിയന്‍ താരം എര്‍ലിംഗ് ഹാലണ്ടും മത്സരത്തില്‍ ശോഭിച്ചില്ലെന്നതും ശ്രദ്ധേയം. 36-ാം മിനിറ്റില്‍ കിടിലന്‍ ആംഗിള്‍ ഷോട്ടിലൂടെ ആന്‍ഡ്രിയാസ് ഷെല്‍ഡറപ്പ് ഇംഗ്ലീഷ് വല കുലുക്കി. ഷെല്‍ഡറപ്പിന്റെ ഷോട്ട് സെക്കന്‍ഡ് പോസ്റ്റിന്റെ ഉള്ളിലിടിച്ച് അകത്തുകയറുകയായിരുന്നു.
ഗോള്‍ 2, 3; ബെല്ലിങ്ഗം
45+2-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഗമിലൂടെ ഇംഗ്ലണ്ട് ഗോള്‍ മടക്കി. ആന്റണി ജോര്ഡന് നല്കിയ പാസ് സ്വീകരിച്ച്, ബെല്ലിങ്ഗം നടത്തിയ മനോഹര നീക്കത്തിലൂടായിരുന്നു ഗോള്‍ പിറന്നത്. രണ്ട് നോര്‍വീജിയന്‍ ഡിഫെന്‍ഡേഴ്സിനെ കബളിപ്പിച്ച് ബെല്ലിങ്ഗം പന്ത് വലയിലാക്കി. നിശ്ചിത സമയത്ത് ഗോള്‍ പിറന്നില്ല. അതോടെ അധിക സമയം.
93-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്ഗമിന്റെ രണ്ടാം ഗോള്‍. 25 വാര അകലെനിന്ന് മോര്ഗന് റോജേഴ്സ് തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് നോര്‍വീജിയന്‍ ഗോള്‍ കീപ്പര്‍ ഓര്‍ജന്‍ നൈലാന്‍ഡ് തട്ടിത്തെറിപ്പിച്ചു. എന്നാല്‍, റീബൗണ്ട് ബെല്ലിങ്ഗം ഗോളാക്കി. ഈ ലോകകപ്പില്‍ ഇംഗ്ലീഷ് താരത്തിന്റെ ആറാം ഗോള്‍.
റഫറിയുടെ കള്ളക്കളി!
ഈജിപ്തിനു പിന്നാലെ റഫറി കള്ളക്കളി നടത്തുന്നതായുള്ള ആരോപണവുമായി നോര്‍വെയും രംഗത്ത്. മത്സരത്തിന്റെ 55-ാം മിനിറ്റില്‍ നോര്‍വെ 2-1നു മുന്നിലെത്തി. എന്നാല്‍, ഗോളിലേക്കുള്ള ബില്‍ഡപ്പിനിടെ എര്‍ലിംഗ് ഹാലണ്ട് ഫൗള്‍ ചെയ്തെന്നു വിഎആറിലൂടെ കണ്ടെത്തി. റഫറി ഗോള്‍ റദ്ദാക്കി. അര്‍ജന്റീനയ്ക്ക് എതിരേ ഈജിപ്തിന്റെ ഗോള്‍ റദ്ദാക്കിയതും ഇതേ കാരണത്തിലൂടെ ആയിരുന്നു.
Sports
അര്‍ജന്റീനയ്ക്ക് എതിരായ ക്വാര്‍ട്ടറിന്റെ 72-ാം മിനിറ്റില്‍ അഭിനയം പിഴച്ച് രണ്ടാം മഞ്ഞക്കാര്‍ഡിലൂടെ ബ്രീല്‍ എംബോളോയ്ക്കു മൈതാനം വിടേണ്ടിവന്നു. സ്വിറ്റ്സര്‍ലന്‍ഡിന്റെ അംഗബലം പത്തിലേക്കു ചുരുങ്ങിയ നിമിഷം.
അര്‍ജന്റൈന്‍ ഡിഫെന്‍സീവ് മിഡ്ഫീല്‍ഡര്‍ ലിസാന്‍ഡ്രൊ പരേഡസ് കാല്‍വച്ച് വീഴ്ത്തിയതായി എംബോളോ അഭിനയച്ചു വീണു. പരേഡസിന് മഞ്ഞ.
അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസി റഫറിയുമായി വാക്കേറ്റം. തുടര്‍ന്ന് വിഎആര്‍ പരിശോധന. അതോടെ പരേഡസ് എംബോളൊയെ ടച്ച് ചെയ്തില്ലെന്നു തെളിഞ്ഞു. മനപൂര്‍വമുള്ള അഭിനയത്തിന് എംബോളൊയ്ക്ക് മഞ്ഞക്കാര്‍ഡ്.
മത്സരത്തിന്റെ 44-ാം മിനിറ്റില്‍ മഞ്ഞ കണ്ട എംബോളൊ അതോടെ കണ്ണീര്‍വാര്‍ത്തു. സഹതാരങ്ങള്‍ ആശ്വസിപ്പിച്ചെങ്കിലും തോരാക്കണ്ണീരുമായി എംബോളൊ മൈതാനം വിട്ടു.
Sports
സതാംപ്ടണ്: ഇംഗ്ലണ്ടിന് എതിരായ അഞ്ചാം ട്വന്റി-20 ക്രിക്കറ്റിനുള്ള ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ് ഇടംപിടിച്ചു.
കൗമാര താരം വൈഭവ് സൂര്യവംശിയെ ഒഴിവാക്കിയാണ് സഞ്ജുവിനെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അയര്‍ലന്‍ഡ് പര്യടനത്തിലും ഇംഗ്ലണ്ടിന് എതിരായ ആദ്യ മത്സരത്തിലും (5, 0, 1) രണ്ടക്കം പോലും കാണാതിരുന്നതോടെയാണ് സഞ്ജുവിനു പുറത്തിരിക്കേണ്ടിവന്നതെന്നതും ശ്രദ്ധേയം.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഇംഗ്ലണ്ട്, 20 ഓവറില്‍ തല്ലിക്കൂട്ടിയത് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ്. 64 പന്തില്‍ എട്ട് സിക്സും 12 ഫോറും അടക്കം 131 റണ്‍സ് അടിച്ചെടുത്ത ജോസ് ബട്ലറിന്റെ സെഞ്ചുറിയാണ് ഇംഗ്ലീഷ് ഇന്നിംഗ്സിനു കരുത്തേകിയത്. ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക് 45 പന്തില്‍ 95 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കെതിരേ ഇംഗ്ലണ്ടിന്റെ റിക്കാര്‍ഡ് ട്വന്റി-20 സ്കോറാണ് 257/3.
മത്സരത്തിൽ ഇന്ത്യ 56 റണ്‍സിന് പരാജയപ്പെട്ടു. 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 201 റണ്‍സ് എടുക്കാനേ ഇന്ത്യക്കു സാധിച്ചുള്ളൂ. ഓപ്പണിംഗ് ഇറങ്ങിയ സഞ്ജു സാംസണ് 14 പന്തിൽ 27 റണ്‍സ് നേടി. ഇഷാൻ കിഷനാണ് (35 പന്തിൽ 56) ഇന്ത്യൻ ഇന്നിംഗ്സിലെ ടോപ് സ്കോറർ.
തിലക് വർമയും (25 പന്തിൽ 53) അർധസെഞ്ചുറി സ്വന്തമാക്കി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 28 റണ്‍സ് നേടി. അഭിഷേക് ശർമ (3) തുടക്കത്തിലേ പുറത്തായി. ഇതോടെ ശ്രേയസ് അയ്യറിന്റെ ക്യാപ്റ്റൻസിയിലെ ആദ്യ രണ്ട് പരന്പരയും ഇന്ത്യ ദയനീയമായി പരാജയപ്പെട്ടു.
Sports
ടിക്കി ടാക്കയുടെ ഉപജ്ഞാതാക്കളായ, എസ്പാനക്കാര് ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സെമി ടിക്കറ്റ് കരസ്ഥമാക്കി. 2010ല്‍ കന്നി ലോകകപ്പ് നേടിയശേഷം സ്പെയിനിന്റെ ആദ്യസെമി.
നീണ്ട 16 വര്‍ഷത്തിനു ശേഷമാണ് സ്പെയിന് കാല്‍പ്പന്ത് പോരാട്ടത്തിന്റെ ഭൂഗോളപ്പോരില് അവസാന നാലില്‍ ഇടം നേടുന്നതെന്നതാണ് ശ്രദ്ധേയം. ബെല്‍ജിയത്തെ ഒന്നിനെതിരേ രണ്ട് ഗോളിനു കീഴടക്കിയാണ് സ്പെയിന് സെമി ടിക്കറ്റ് കരസ്ഥമാക്കിയത്.
കലിഫോര്‍ണിയയിലെ ഇംഗിള്‍വുഡിലെ സോഫി സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞത് 70,492 കാണികള്‍. സ്പെയിന് ആരാധകര്‍ക്ക് ആവേശം വിതറിയ മത്സരമായിരുന്നു അരങ്ങേറിയത്. ടിക്കി ടാക്കയുടെ മനോഹര നീക്കങ്ങളുമായി സ്പാനിഷ് ടീം കളത്തില്‍ നിറഞ്ഞു. അവരുടെ ടീനേജ് സെന്‍സേഷനായ ലാമിന് യമാല്‍ രണ്ടു പേര് മാര്‍ക്ക് ചെയ്തിട്ടുപോലും ബെല്‍ജിയം പെനാല്‍റ്റി ബോക്സില്‍ ചലനം സൃഷ്ടിച്ചു.
ഗോൾ 1: ഫാബിയന്‍ റൂയിസ്
സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെ ഞെട്ടിക്കുന്ന മാറ്റത്തോടെയാണ് സ്റ്റാര്‍ട്ടിംഗ് ഇലവനെ പ്രഖ്യാപിച്ചത്. ഒരു ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റില്‍ ഇതാദ്യമായി പെദ്രിയെ സബ്സ്റ്റിറ്റ്യൂഷന് ബെഞ്ചില്‍ ഇരുത്തി. പകരം സ്റ്റാര്‍ട്ടിംഗ് ഇലവനില്‍ ഇടം നേടിയത് ഫാബിയന്‍ റൂയിസ്. ഫ്യൂന്റെയുടെ ആ നീക്കത്തിനു 30-ാം മിനിറ്റില്‍ ഫലമെത്തി. ഫാബിയന്‍ റൂയിസിന്റെ ഗോളില്‍ സ്പെയിന് 1-0ന്റെ ലീഡ് നേടി. പോറൊയും യമാലും വണ്‍-ടു പ്ലേയുമായി ബെല്‍ജിയം ഗോള്‍മുഖത്തേക്ക്. പന്തിന്റെ നിയന്ത്രണം ലഭിച്ച ഡാനി ഓള്‍മോയുടെ ലോംഗ്ഷോട്ട്. എന്നാല്‍, ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൊ കോര്‍ട്വ പന്ത് തട്ടിത്തെറിപ്പിച്ചു. റീബൗണ്ടായി പന്ത് എത്തിയത് ഫാബിയന്‍ റൂയിസിന്റെ പാകത്തിന്. റൂയിസിന്റെ ക്ലോസ് റേഞ്ച് ഷോട്ട് വലയില്‍.
ഗോൾ 2: സ്പെയിൻ ഗോള്‍ വഴങ്ങി
2026 ഫിഫ ലോകകപ്പില്‍ സ്പെയിന് വഴങ്ങുന്ന ആദ്യ ഗോളിനായിരുന്നു 41-ാം മിനിറ്റ് സാക്ഷ്യം വഹിച്ചത്. ബെല്‍ജിയത്തിന്റെ ചാള്‍സ് ഡി കെറ്റലെയറിന്റെ ഹെഡര്‍ സ്പാനിഷ് ഗോള്‍ കീപ്പര്‍ ഉനയ് സിമോണിനെ കടന്ന് വലയില്‍. അതോടെ 1-1 എന്ന നിലയില്‍ ബെല്‍ജിയം തലയുയര്‍ത്തി ആദ്യപകുതിക്കു പിരിഞ്ഞു. സ്പെയിനിന്റെ ആക്രമണത്തോടെയാണ് രണ്ടാം പകുതിക്കു തുടക്കമായത്. 1958നുശേഷം ഫിഫ ലോകകപ്പിന്റെ ക്വാര്‍ട്ടറില്‍ രണ്ട് കൗമാരക്കാരുമായി മത്സരം തുടങ്ങിയ ടീമായിരുന്നു സ്പെയിന്. പൗ കുബാര്‍സിയും യമാലുമായിരുന്നു ലാ റോജയുടെ സ്റ്റാര്‍ട്ടിംഗ് ഇലവനിലെ കൗമാരക്കാര്‍.
ഗോൾ 3: മെറിനോ
71-ാം മിനിറ്റില്‍ ബെല്‍ജിയം ഗോള്‍ കീപ്പര്‍ തിബൊ കോര്‍ട്വ പരിക്കേറ്റു പുറത്തായി. റെഡ് ഡെവിള്‍സ് എന്നറിയപ്പെടുന്ന ബെല്ജിയത്തിനേറ്റ പ്രഹരമായിരുന്നു അത്. രണ്ടാം നമ്പര്‍ ഗോള്‍ കീപ്പറായ സെനെ ലാമന്‍സ് അതോടെ വലയ്ക്കു മുന്നിലെത്തി. 86-ാം മിനിറ്റില്‍ ഡാനി ഓള്‍മോയെ പിന്‍വലിച്ച് സ്പാനിഷ് കോച്ച് ലൂയിസ് ഡെ ലാ ഫ്യൂന്റെ തന്റെ വജ്രായുധമായ മൈക്കല്‍ മെറിനോയെ ഇറക്കി. കളത്തിലെത്തി രണ്ടാം മിനിറ്റില്‍ മെറിനോയുടെ ഗോള്‍.
88-ാം മിനിറ്റ്. ലാമിന് യമാലും നിക്കൊ വില്യംസും നടത്തിയ ശ്രമം ഫലം കണ്ടില്ല. തുടര്‍ന്ന് കുബാര്‍സിയുടെ ലോംഗ് റേഞ്ച്. ബെല്‍ജിയം ഗോളി സെനെ ലാമന്‍സ് അത് തട്ടിത്തെറിപ്പിച്ചു. എന്നാല്‍, പന്ത് എത്തിയത് മെറിനോയുടെ പക്കലേക്ക്. റീബൗണ്ട് വലയിലാക്കി മെറിനോ സ്പെയിനിനെ ജയത്തിലെത്തിച്ചു.
Sports
കൊച്ചി: യോനെക്സ് സണ്‍റൈസ് ഓള് ഇന്ത്യ സീനിയര്‍ റാങ്കിംഗ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിലെ പുരുഷ സിംഗിള്‍സില്‍ മലയാളിതാരം ജേക്കബ് തോമസ് സിദ്ധാര്‍ഥ മിശ്രയെ (15-12, 11-15, 15- 09) പരാജയപ്പെടുത്തി.
വനിതാ ഡബിള്‍സിൽ കേരളത്തിന്റെ അപര്‍ണ ബാലന്- ആരതി സാറ സുനില്‍ സഖ്യം ഉത്തര്‍പ്രദേശിന്റെ റിദ്ദി ഭരദ്വാജ് - ഉത്തരാഖണ്ഡിന്റെ സാംഭവി റൗതാന് സഖ്യത്തെ പരാജയപ്പെടുത്തി പ്രീക്വർട്ടറിൽ പ്രവേശിച്ചു.
Sports
കാന്‍സസ് സിറ്റി: ഈജിപ്ഷ്യന്‍ മാന്ത്രികര്‍ ഇളക്കിവിട്ട 'ഫിഫയുടെ അര്‍ജന്റൈന്‍ സ്നേഹം' എന്ന ഭൂതത്തിനിടെ, ലയണല്‍ മെസിയും സംഘവും ക്വാര്‍ട്ടര്‍ പോരാട്ടത്തിനിറങ്ങുന്നു. ഇന്ത്യന്‍ സമയം ഇന്നു രാവിലെ 6.30ന് കാന്‍സസ് സിറ്റി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ സ്വിറ്റ്സര്‍ലന്‍ഡാണ് അര്‍ജന്റീനയുടെ എതിരാളികള്‍.
ഈജിപ്തിന് എതിരായ പ്രീക്വാര്‍ട്ടറില്‍ ഫിഫയും റഫറിയും അര്‍ജന്റീനയ്ക്കുവേണ്ടി കളിച്ചെന്ന ആരോപണം ഉയര്‍ന്നിരുന്നു. മത്സരത്തില്‍ പരാജയപ്പെട്ടതിനുശേഷം ഈജിപ്ഷ്യന്‍ കോച്ചാണ് ഈ ആരോപണം പ്രത്യക്ഷത്തില്‍ ഉയര്‍ത്തിയത്. തുടര്‍ന്ന് സോഷ്യല്‍ മീഡിയിലടക്കം ഫിഫയ്ക്കും അര്‍ജന്റീനയ്ക്കും എതിരായ പ്രചരണം ശക്തമായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് 2026 ഫിഫ ലോകകപ്പിലെ അവസാന ക്വാര്‍ട്ടര്‍ പോരാട്ടത്തിനായി മെസിയും സംഘവും ഇന്നിറങ്ങുന്നത്. ഈ പോരാട്ടത്തോടെ 2026 എഡിഷന്റെ സെമി ഫൈനല്‍ ലൈനപ്പ് പൂര്‍ത്തിയാകും. ഈജിപ്തിന് എതിരായ പ്രീക്വാര്‍ട്ടറില്‍ രണ്ട് ഗോളിനു പിന്നിട്ടുനിന്നശേഷം മൂന്നു ഗോള്‍ തിരിച്ചടിച്ചായിരുന്നു അര്‍ജന്റീന ജയം സ്വന്തമാക്കിയത്. മത്സരത്തില്‍ ഒരു ഗോള്‍ നേടിയതും ഒരു ഗോളിന് അസിസ്റ്റ് നടത്തിയതും മെസിയായിരുന്നു.
ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെ, എര്‍ലിംഗ് ഹാലണ്ട് എന്നിവര്‍ക്കൊപ്പം ഫിഫ 2026 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്നവര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തിലും മെസിയുണ്ട്. എംബപ്പെയുടെ ക്വാര്‍ട്ടര്‍ പോരാട്ടം കഴിഞ്ഞപ്പോള്‍ എട്ട് ഗോളും മൂന്ന് അസിസ്റ്റുമായി അദ്ദേഹമാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
എട്ട് ഗോളും ഒരു അസിസ്റ്റുമുള്ള മെസിക്കാണ് രണ്ടാം സ്ഥാനം. നോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ടിന് ഏഴ് ഗോളുണ്ട്. അര്‍ജന്റീന x സ്വിറ്റ്സര്‍ലന്‍ഡ് പോരാട്ടം തുടങ്ങുന്നതിനു മുമ്പായി ഹാലണ്ടിന്റെ നോര്‍വെയും ഹാരി കെയ്ന്റെ ഇംഗ്ലണ്ടും നേര്‍ക്കുനേര്‍ ഇറങ്ങും. അര്‍ജന്റീന x സ്വിറ്റ്സര്‍ലന്‍ഡ് വിജയികളും നോര്‍വെ x ഇംഗ്ലണ്ട് വിജയികളുമാണ് സെമിയില്‍ ഏറ്റുമുട്ടുന്നത്.
Sports
ഡാളസ്: ഫിഫ 2026 ലോകകപ്പ് ഫുട്ബോള്‍ സെമിയില്‍ യൂറോപ്യന്‍ പോരാട്ടത്തിനു കളമൊരുങ്ങി. ആദ്യസെമി ഫൈനലില്‍ കാല്‍പ്പന്ത് ലോകത്തിലെ കരുത്തരായ സ്പെയിനും ഫ്രാന്‍സും കൊമ്പുകോര്‍ക്കും. ഇന്ത്യന്‍ സമയം ബുധന്‍ പുലര്‍ച്ചെ 12.30ന് ആര്‍ലിംഗ്ടണിലെ ഡാളസ് സ്റ്റേഡിയത്തിലാണ് കിക്കോഫ്.
ഈ ലോകകപ്പിലെ രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ 2-1ന് ബെല്‍ജിയത്തെ കീഴടക്കിയാണ് സ്പെയിന് സെമി ഫൈനല്‍ ടിക്കറ്റ് കരസ്ഥമാക്കിയത്. ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ മൊറോക്കോയെ കീഴടക്കിയാണ് (2-0) ഫ്രാന്‍സിന്റെ സെമി പ്രവേശം.
സ്പാനിഷ് ലാ ലിഗ ടീമുകളായ റയല്‍ മാഡ്രിഡിന്റെ കിലിയന്‍ എംബപ്പെയും എഫ്സി ബാഴ്സലോണയുടെ ലാമിന് യമാലും തമ്മില്‍ ലോകവേദിയില്‍ ഏറ്റുമുട്ടുന്നു എന്നതും ഫ്രാന്‍സ് x സ്പെയിന് പോരാട്ടത്തിന്റെ പ്രത്യേകത. ലാ ലിഗയില്‍ ഇരുവരും തമ്മില്‍ പലതവണ ഏറ്റമുട്ടിയിട്ടുണ്ടെങ്കിലും അതുക്കും മേലെയാണ് ഭൂഗോള പോരാട്ടത്തിലെ കൊമ്പുകോര്‍ക്കല്‍.
തീരാപ്പകയുടെ പോരാട്ടം
ഫ്രാന്‍സ് x സ്പെയിന് ഫുട്ബോള്‍ ശത്രുതയ്ക്ക് നൂറ്റാണ്ടിന്റെ പഴക്കമുണ്ട്. ഒരിക്കലും തീര്‍ത്താല്‍ തീരാത്ത വൈരിപോരാട്ടത്തിന്റെ കഥകളും. 1922ല്‍ സ്പാനിഷ് ടീം ഫ്രാന്‍സില്‍ എത്തിയതോടെയാണ് ഇരുടീമും തമ്മിലുള്ള കാല്‍പ്പന്ത് ശത്രുതയ്ക്കു കിക്കോഫ് നടന്നത്. അന്നത്തെ പോരാട്ടത്തില്‍ 4-0ന് സ്പെയിന് ജയം സ്വന്തമാക്കി. എന്നാല്‍, 1938 ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിച്ച് ഫ്രാന്‍സ് അതിവേഗം ലോകവേദിയിലേക്കെത്തി. പക്ഷേ, ആഭ്യന്തരയുദ്ധത്തിന്റെ (1936-39) പശ്ചാത്തലത്തില്‍ സ്പെയിന് സ്തംഭിച്ചു. പിന്നാലെ രണ്ടാം ലോകമഹായുദ്ധം. നാസികള്‍ക്ക് താവളം നല്‍കിയതോടെ ഫ്രാന്‍സും സ്പെയിനും തമ്മിലുള്ള ശത്രുത വര്‍ധിച്ചു.
രാജ്യാന്തര വേദിയില്‍ ആദ്യ ട്രോഫി സ്വന്തമാക്കിയത് സ്പെയിനായിരുന്നു. 1964 യൂറോപ്യന്‍ നേഷന്‍സ് കപ്പ് (യൂറോ) സ്വന്തമാക്കിയതോടെ ആയിരുന്നത്. എന്നാല്‍, 1984ല്‍ ഫ്രാന്‍സും യൂറോ കപ്പ് ചാമ്പ്യന്മാരായി. ഫിഫ ലോകകപ്പ് ആദ്യം സ്വന്തമാക്കിയത് ഫ്രാന്‍സ് ആയിരുന്നു; 1998ല്‍ സിനദീന്‍ സിദ്ദാന്റെ നേതൃത്വത്തില്‍.
2010ല്‍ ആന്ദ്രെ ഇനിയെസ്റ്റയടക്കമുള്ളവരുടെ സ്പെയിനും ഫിഫ ലോകകപ്പ് ട്രോഫിയില്‍ ചുംബിച്ചു. 2018ല്‍ രണ്ടാം തവണയും ഫ്രാന്‍സ് ലോകകപ്പ് ഉയര്‍ത്തി. രാജ്യാന്തര വേദിയിലെ ട്രോഫി നേട്ടത്തില്‍ ഫ്രാന്‍സിനാണ് (8) സ്പെയിനിനേക്കാള്‍ (6) മുന്‍തൂക്കം.
ഗ്രേറ്റ് നോക്കൗട്ട് ഫൈറ്റ്
ഫ്രാന്‍സും സ്പെയിനും കാല്‍പ്പന്ത് വേദിയില്‍ നേര്‍ക്കുനേര്‍ ഇറങ്ങിയിട്ടുണ്ടെങ്കില്‍ അതെല്ലാം സുപ്രധാന ടൂര്‍ണമെന്റുകളിലെ നിര്‍ണായക പോരാട്ടങ്ങളിലായിരിക്കുമെന്നതാണ് സമീപനാളില്‍ കണ്ടുവരുന്നത്. 2026 ഫിഫ ലോകകപ്പ് സെമി ഇക്കാര്യത്തില്‍ ഏറ്റവും അവസാനത്തേത്. ഇതിനു മുമ്പ് ഇരുടീമും ഏറ്റുമുട്ടിയത് 2025 യുവേഫ നേഷന്‍സ് ലീഗ് സെമിയില്‍. ഒമ്പത് ഗോള്‍ പിറന്ന സൂപ്പര്‍ ത്രില്ലര്‍ പോരാട്ടത്തില്‍, ഫ്രാന്‍സിനെ സ്പെയിന് 5-4നു കീഴടക്കി. അതിനു മുമ്പ് 2024 യൂറോ സെമിയിലായിരുന്നു ഇരുടീമും ഏറ്റുമുട്ടിയത്. അതിലും സ്പെയിന് (2-1) ജയം സ്വന്തമാക്കി. 2021 യുവേഫ നേഷന്‍സ് ലീഗ് ഫൈനലില്‍ സ്പെയിനിനെ കീഴടക്കിയായിരുന്നു ഫ്രാന്‍സ് (2-1) ചാമ്പ്യന്മാരായത്.
ഇതിന്റെയെല്ലാം ബാക്കിപത്രമായിരിക്കും ഡാളസ് സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടക്കുക. കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ, മൈക്കല്‍ ഒലിസ്, ഡെസിറെ ഡൂവേ തുടങ്ങിയവര്‍ അണിനിരക്കുന്ന ഫ്രാന്‍സിനാണ് സെമിക്കു മുമ്പുള്ള കണക്കുകളില്‍ മുന്‍തൂക്കം. ലാമിന് യമാല്‍, മാര്‍ക്ക് കുര്ക്കെയ്യ, ഫാബിയന്‍ റൂയിസ്, ഗാവി, ഡാനി ഓള്‍മോ, റോഡ്രി, പെദ്രി തുടങ്ങിയവരുടെ സ്പെയിന് വെറുംകൈയോടെ മടങ്ങാന്‍ തയാറാകില്ലെന്ന് ഉറച്ചുതന്നെയാണ്.
Sports
ലണ്ടന്‍: ഇംഗ്ലീഷ് വനിതകള്‍ക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്.
285 റണ്‍സിന് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് അവസാനിച്ചിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 170ല്‍ ഒതുക്കിയാണ് ഇന്ത്യ ലീഡ് സ്വന്തമാക്കിയത്.
37 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ കാന്തി ഗൗഡിന്റെ ബൗളിംഗ് മികവില്‍ ഇന്ത്യ ലീഡ് നേടി. രണ്ടാം ഇന്നിംഗ്സിനായി ക്രീസിലെത്തിയ ഇന്ത്യ ആദ്യ 13 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 51 റണ്‍സ് എടുത്തു. അതോടെ ഇന്ത്യയുടെ ആകെ ലീഡ് 166 റണ്‍സായി.
Sports
ലോസ് ആഞ്ചലസ്: ബെല്‍ജിയത്തെ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച് സ്പെയ്ന്‍ സെമിയിലേക്ക്. ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ സ്പെയ്നും ഫ്രാന്‍സും തമ്മിൽ ഏറ്റുമുട്ടും. ഫാബിയന്‍ റൂയിസ്, മികേല്‍ മെറീനോ എന്നിവരാണ് സ്പെയ്നിനായി ഗോളുകള്‍ നേടിയത്. ചാര്‍ളസ് ഡി കെറ്റെലെയറുടെ വകയായിരുന്നു ബെല്‍ജിയത്തിന്റെ ഏക ഗോള്‍. മത്സരത്തിന്റെ ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടിയിരുന്നു.
30-ാം മിനിറ്റില്‍ മിഡ്ഫീല്‍ഡര്‍ ഫാബിയന്‍ റൂയിസിലൂടെയാണ് സ്പെയിന് ലീഡ് നേടിയത്. പെഡ്രിക്ക് പകരം ആദ്യ ഇലവനില്‍ ഇടംപിടിച്ച റൂയിസ് തനിക്ക് ലഭിച്ച അവസരം കൃത്യമായി ഉപയോഗപ്പെടുത്തി. 40-ാം മിനിറ്റില്‍ ടിമോത്തി കാസ്റ്റഗ്നെ നല്കിയ മനോഹരമായ ക്രോസിന് തലവെച്ചുകൊണ്ട് ചാള്‍സ് ഡി കെറ്റെലെയര്‍ ബെല്‍ജിയത്തിനായി സമനില ഗോള്‍ നേടി. ഇതോടെ, ലോകകപ്പുകളില്‍ തുടര്‍ച്ചയായി പത്ത് മണിക്കൂറിലധികം ഗോളുകള്‍ വഴങ്ങാതെ സ്പെയിന് കാത്തുസൂക്ഷിച്ച ഗിന്നസ് ലോക റിക്കാര്ഡിനാണ് ബെല്‍ജിയം വിരാമമിട്ടത്. ആദ്യ പകുതി ഇതോടെ 1-1 എന്ന നിലയില്‍ അവസാനിച്ചു.
മത്സരം എക്സ്ട്രാ ടൈമിലേക്ക് നീളുമെന്ന് കരുതിയ അവസാന നിമിഷങ്ങളിൽ സ്പെയിനിന്റെ പാവ് കുബാര്‍സി തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് ബെല്‍ജിയത്തിന്റെ ഗോള്‍കീപ്പര്‍ സെന്നെ ലാമെന്‍സ് തടുത്തെങ്കിലും വഴുതിമാറിയ പന്ത് കൃത്യസമയത്ത് ഓടിയെത്തിയ മെറീനോ അനായാസം വലയിലാക്കി. പകരക്കാരനായി കളത്തില്‍ ഇറങ്ങി രണ്ട് മിനിറ്റ് തികയും മുന്‍പേയാണ് മൈക്കല്‍ മെറീനോ സ്പെയിനിനായി ഈ അതിനിര്‍ണായക ഗോള്‍ സ്വന്തമാക്കുന്നത്.
Sports
ഫിഫ 2026 ലോകകപ്പില്‍ നോര്‍വീജിയന്‍ വൈക്കിംഗ്സും ഇംഗ്ലീഷ് നൈറ്റുകളും തമ്മിലുള്ള യുദ്ധം. ചരിത്രത്തിന്റെ അകമ്പടിയുള്ള വൈക്കിംഗ് x നൈറ്റ്സ് പോരാട്ടമാണ് ഇന്ത്യന്‍ സമയം ഞായര്‍ പുലര്‍ച്ചെ 2.30ന് മയാമിയിലെ ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ അരങ്ങേറുന്നത്. ലോകകപ്പ് സെമി മോഹവുമായി എര്‍ലിംഗ് ഹാലണ്ട് നയിക്കുന്ന നോര്‍വെയും ഹാരി കെയ്ന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്ന ഇംഗ്ലണ്ടും കൊമ്പുകോര്‍ക്കും.
ഇംഗ്ലീഷ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ സിറ്റിക്കുവേണ്ടി കളിക്കുന്ന നോര്‍വീജിയന്‍ സൂപ്പര്‍ താരം എര്‍ലിംഗ് ഹാലണ്ട്, ഇംഗ്ലണ്ടിനെതിരേ ഇറങ്ങുന്നതാണ് ഈ ക്വാര്‍ട്ടര്‍ പോരാട്ടത്തിന്റെ ഹൈലൈറ്റ്. ജൂഡ് ബെല്ലിങ്ഗം, ബുകായൊ സാക്ക, മാര്‍ക്കസ് റാഷ്ഫോഡ് തുടങ്ങിയവര്‍ അണിനിരക്കുന്ന ഇംഗ്ലണ്ട് ലോകകിരീടം നേടാന്‍ കരുത്തുള്ളവരാണ്.
2026 ലോകകപ്പില്‍ ഗ്രൂപ്പ് എല്‍ ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. റൗണ്ട് ഓഫ് 32ല്‍ കോംഗോയെ (2-1) മറികടന്നു. പ്രീക്വാര്‍ട്ടറില്‍ സഹആതിഥേയരായ മെക്സിക്കോയെയും (3-2) തോല്‍പ്പിച്ചു. 1966 ലോകകപ്പ് ജേതാക്കളാണ്.
ചരിത്രത്തിലെ ഏറ്റവും വലിയ കുതിപ്പിലൂടെയാണ് നോര്‍വെ ക്വാര്‍ട്ടറില്‍ എത്തിനില്‍ക്കുന്നത്. എര്‍ലിംഗ് ഹാലണ്ട്, ക്യാപ്റ്റന്‍ മാര്ട്ടിന് ഒഡെഗാഡ്, അലക്സാണ്ടര്‍ സോര്‍ലോത്ത് എന്നിങ്ങനെ നീളുന്ന താരങ്ങള്‍. കന്നി ലോകകപ്പില്‍ത്തന്നെ തരംഗം സൃഷ്ടിച്ച എര്‍ലിംഗ് ഹാലണ്ടിന്റെ ക്ലിനിക്കല്‍ ഫിനിഷിംഗ് മികവാണ് നോര്‍വെയുടെ കരുത്ത്.
2026 ഫിഫ ലോകകപ്പ് ഗ്രൂപ്പ് ഐ രണ്ടാം സ്ഥാനക്കാരായി റൗണ്ട് ഓഫ് 32ല്‍. റൗണ്ട് ഓഫ് 32ല്‍ ഐവറികോസ്റ്റിനെ (2-1) കീഴടക്കി. പ്രീക്വാര്‍ട്ടറില്‍ നെയ്മര്‍, വിനിസ്യൂസ് ജൂണിയര്‍ തുടങ്ങിയവര്‍ അണിനിരന്ന ബ്രസീലിനെ (2-1) വീഴ്ത്തി. അതേപ്രകടനം ഇംഗ്ലണ്ടിന് എതിരേയും കാഴ്ചവയ്ക്കാന്‍ ഹാലണ്ടിനും സംഘത്തിനും സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
Sports
ഇംഗ്ലണ്ട് x നോര്‍വെ ക്വാര്‍ട്ടറിനു പിന്നാലെ അര്‍ജന്റീനയും സ്വിറ്റ്സര്‍ലന്‍ഡും കാന്‍സസ് സ്റ്റേഡിയത്തില്‍ കൊമ്പുകോര്‍ക്കും. 2026 ഫിഫ ലോകകപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന ടീമാണ് അര്‍ജന്റീന.
ഫിഫ ലോകകപ്പില്‍ കിരീടം നിലനിര്‍ത്തുന്ന മൂന്നാമത് ടീം എന്ന ചരിത്ര നേട്ടത്തിനായാണ് ലയണല്‍ മെസിയുടെ നേതൃത്വത്തിലുള്ള അര്‍ജന്റീന ശ്രമിക്കുന്നത്. ഇറ്റലി (1934, 38), ബ്രസീല്‍ (1958, 62) ടീമുകള്‍ മാത്രമാണ് ഈ നേട്ടം കൈവരിച്ചത്. ഏഴ് ഗോള്‍ നേടിയ ലയണല്‍ മെസി അര്‍ജന്റൈന്‍ പോരാട്ടം മുന്നില്‍നിന്നു നയിക്കുന്നു.
2026 ലോകകപ്പ് ഗ്രൂപ്പ് ജെ ചാമ്പ്യന്മാരായാണ് റൗണ്ട് ഓഫ് 32ല്‍ എത്തിയത്. റൗണ്ട് ഓഫ് 32ല്‍ അധിക സമയത്തേക്കു നീണ്ട മത്സരത്തില്‍ കേപ് വെര്‍ദെയെ (3-2) മറികടന്നു. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിനെ (3-2) തോല്‍പ്പിച്ചു. 1978, 1986, 2022 ചാമ്പ്യന്മാരാണ്.
ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിനൊപ്പമാണ് സ്വിറ്റ്സര്‍ലന്‍ഡ്. ഗ്രാനിത് സാക്കയാണ് ടീമിന്റെ നായകന്. ബ്രീല്‍ എംബോളൊ, റൂബന്‍ വര്‍ഗസ് തുടങ്ങിയവരാണ് കരുത്ത്. അര്‍ജന്റൈന്‍ കരുത്തിനെ ക്വാര്‍ട്ടറില്‍ കീഴടക്കാന്‍ സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.
2026 ലോകകപ്പ് ഗ്രൂപ്പ് ബി ചാമ്പ്യന്മാരായി റൗണ്ട് ഓഫ് 32ല്‍. ആഫ്രിക്കന്‍ കരുത്തുമായെത്തിയ അള്‍ജീരിയയെ (2-0) റൗണ്ട് ഓഫ് 32ല്‍ മറികടന്നു. പ്രീക്വാര്‍ട്ടറില്‍ കൊളംബിയയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ (4-3) കീഴടക്കി.
Sports
മലവെള്ളപ്പാച്ചില്‍ പോലെ ആക്രമണം. എതിര് ടീമിന്റെ ഗോള്‍ ഏരിയയില്‍ തൊടുത്തത് 22 ഷോട്ട്. അതില്‍ ഒമ്പത് എണ്ണം ഓണ്‍ ടാര്‍ഗറ്റ്. എന്തൊരു ടീമാണ് ഫ്രാന്‍സ് എന്ന അതിശയം ഓരോ മത്സരം കഴിയുന്തോറും ആരാധകര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിലെ ആദ്യ ക്വാര്‍ട്ടറില്‍ ആഫ്രിക്കന്‍ കരുത്തുമായെത്തിയ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളിനു കീഴടക്കി ഫ്രാന്‍സ് സെമിയില്‍. ലേ ബ്ലൂസ് എന്നറിയപ്പെടുന്ന ഫ്രഞ്ച് ടീമിന്റെ ഹാട്രിക് ലോകകപ്പ് സെമി പ്രവേശം.
സൂപ്പര്‍ താരങ്ങളായ കിലിയന്‍ എംബപ്പെ, ഉസ്മാന് ഡെംബെലെ എന്നിവരായിരുന്നു ഫ്രാന്‍സിനായി രണ്ടാം പകുതിയില്‍ ഗോള്‍ നേടിയത്. ആറു മിനിറ്റിനിടെയായിരുന്നു രണ്ട് ഗോളും എന്നതും ശ്രദ്ധേയം. എതിർ പോസ്റ്റിൽ ഗോൾ ബോംബ് വർഷിച്ചുള്ള ഫ്രാൻസിന്റെ ആധികാരികത ക്വാർട്ടർ ഫൈനലിലും.
കിക്കോഫ് വിസിലിനു പിന്നാലെ ഫ്രാന്‍സിന്റെ ആക്രമണം തുടങ്ങി. ആദ്യ 10 മിനിറ്റിനുള്ളില്‍ രണ്ട് ഷോട്ടുകള്‍ മൊറോക്കന്‍ ഗോള്‍ മുഖത്തേക്കു പാഞ്ഞു. എന്നാല്‍, മൊറോക്കോയുടെ ഗോള്‍ കീപ്പര്‍ യാസിന് ബോനു രണ്ടും രക്ഷപ്പെടുത്തി. അതോടെയാണ് മൊറോക്കോ ഒന്ന് ഉണര്‍ന്നു കളിക്കാന്‍ തുടങ്ങിയത്.
മൊറോക്കോയെ സംബന്ധിച്ച് സ്ട്രൈക്കര്‍മാര്‍ ഫ്രഞ്ച് ബോക്സിലേക്കു കടക്കാന്‍ ശ്രമിച്ചെങ്കിലും മധ്യനിരയില്‍നിന്ന് പരിപൂര്‍ണ പിന്തുണ ലഭിച്ചില്ല. അതേസമയം, ഫ്രാന്‍സിന്റെ കൗണ്ടര്‍ അറ്റാക്ക് മൊറോക്കന്‍ ഗോള്‍ മുഖം വിറപ്പിച്ചുകൊണ്ടേയിരുന്നു. യാസിന് ബോനുവിന്റെ മിന്നല്‍ സേവുകള്‍ ഫ്രാന്‍സിനെ ഗോളില്നിന്നകറ്റി.
25-ാം മിനിറ്റില്‍ ബോക്സിനുള്ളില്‍ പന്തുമായി കടന്ന കിലിയന്‍ എംബപ്പെയെ മൊറോക്കന്‍ സെന്‍ട്രല്‍ ഡിഫെന്‍ഡര്‍ നൗസൈര്‍ മസ്റൗയി വീഴ്ത്തി. വിഎആര്‍ പരിശോധിച്ച റഫറി ഫ്രാന്‍സിന് അനുകൂലമായി പെനാല്‍റ്റി വിധിച്ചു.
കിക്കെടുത്ത എംബപ്പെയ്ക്കു പിഴച്ചു. ഇടത്തേക്കുള്ള നെടുനീളന്‍ ഡൈവിലൂടെ യാസിന് ബോനു സ്പോട്ട്കിക്ക് സേവ് ചെയ്തു. ഫൗളിനും കിക്കിനും ഇടയില്‍ മൂന്നു മിനിറ്റ് താമസം നേരിട്ടെന്നതും ശ്രദ്ധേയം. പ്രീക്വാര്‍ട്ടറില്‍ ഈജിപ്തിന് എതിരേ അര്‍ജന്റൈന്‍ താരം ലയണല്‍ മെസി നഷ്ടപ്പെടുത്തിയ പെനാല്‍റ്റിക്ക് സമാനമായിരുന്നു എംബപ്പെയെടേതും.
രണ്ട് പെനാല്‍റ്റി നഷ്ടത്തിനും ഒരേ ഛായ. പന്ത് നിയന്ത്രണം ഫ്രാന്‍സിന്റെ വരുതിയിലായിരുന്നതിനാലും മൊറോക്കന്‍ ഹാഫിലായിരുന്നു കളിയെന്നതിനാലും ഫ്രഞ്ച് ഗോള്‍ കീപ്പര്‍ മൈക്ക് മൈഗ്നനു കാര്യമായ ഭീഷണി നേരിട്ടില്ല.
Sports
ഫോക്സ്ബറോ: ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബപ്പെയുടെ പരിക്ക് ഗൗരവമുള്ളതല്ലെന്നു റിപ്പോര്‍ട്ട്.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിലെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയ്ക്ക് എതിരായ മത്സരത്തിനിടെ എംബപ്പെയുടെ കണങ്കാലിനു പരിക്കേറ്റിരുന്നു. മത്സരത്തിന്റെ 76-ാം മിനിറ്റിലായിരുന്നു സംഭവം. പിന്നാലെ എംബപ്പെ മൈതാനം വിട്ടു. പിന്നീട് കാലില്‍ ഐസ്പാക്കുകളുമായി ആയിരുന്നു എംബപ്പെ ഡഗൗട്ടില്‍ ഇരുന്നത്.
പരിക്ക് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ഫ്രാന്‍സ് ടീം വൃത്തങ്ങള്‍ പുറത്തുവിട്ടിട്ടില്ല. എന്നാല്‍, പരിക്ക് ഗൗരവമുള്ളതല്ലെന്ന് മുഖ്യപരിശീലകന്‍ ദിദിയെ ദേഷാംപ് അറിയിച്ചു. കിലിയന്‍ എംബപ്പെയുടെ പരിക്ക് പ്രശ്നമുള്ളതല്ലെന്നു വ്യക്തമായിട്ടുണ്ട്. മത്സരശേഷം എംബപ്പെ മൈതാനത്തിലൂടെ യഥേഷ്ടം നടന്നിരുന്നു.
സെമി ഫൈനലില്‍ എംബപ്പെ ഫ്രഞ്ച് ടീമിനൊപ്പം ഉണ്ടാകുമെന്നാണ് സൂചന. ബുധനാഴ്ച ഇന്ത്യന്‍ സമയം പുലര്‍ച്ചെ 12.30നാണ് ഫ്രാന്‍സിന്റെ സെമി ഫൈനല്‍ പോരാട്ടം. സ്പെയിന് x ബെല്‍ജിയം ക്വാര്‍ട്ടര്‍ ഫൈനല്‍ ജേതാക്കളാണ് സെമിയില്‍ ഫ്രാന്‍സിനെ നേരിടുക.
2026 ലോകകപ്പില്‍ കിലിയന്‍ എംബപ്പെയുടെ ഗോള്‍ സമ്പാദ്യം എട്ട് ആയി. അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലയണല്‍ മെസിക്കും എട്ട് ഗോളുണ്ട്. എന്നാല്‍, ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ എംബപ്പെയ്ക്കാണ് മുന്‍തൂക്കം. കാരണം, എട്ട് ഗോളിനൊപ്പം മൂന്ന് അസിസ്റ്റും എംബപ്പെ നടത്തി. മെസിക്ക് ഒരു അസിസ്റ്റ് മാത്രമാണുള്ളത്.
Sports
എതിരാളികളെ നിര്‍ദയം തകര്‍ത്തെറിഞ്ഞു മുന്നേറുന്ന ഫ്രാന്‍സിന്റെ പടയോട്ടത്തില്‍ നിര്‍ണായകം വൈഡ് പ്ലേമേക്കറായ മൈക്കല്‍ ഒലിസിന്റെ നീക്കങ്ങളാണ്. ഫിഫ 2026 ലോകകപ്പ് ക്വാര്‍ട്ടറില്‍ മൊറോക്കോയുടെ മധ്യനിരയെയും പ്രതിരോധത്തെയും കീറിമുറിച്ചുള്ള നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതും 24കാരനായ ഈ മധ്യനിര താരം.
മൊറോക്കോയ്ക്ക് എതിരായ മത്സരത്തില്‍ ഫ്രഞ്ച് നിരയില്‍ ഏറ്റവും കൂടുതല്‍ സമയം കളത്തില്‍ ചെലവിട്ടതും ഒലിസായിരുന്നു. ഇഞ്ചുറി ടൈമുകള്‍ അടക്കം 102 മിനിറ്റാണ് ഒലിസ് മൊറോക്കോയ്ക്ക് എതിരേ കളത്തില്‍ ഉണ്ടായിരുന്നത്.
മത്സരത്തില്‍ ഒലിസിന്റെ ഓവറോള്‍ ഇടപെടല്‍ 12 ശതമാനമുണ്ടായിരുന്നു. മറ്റെല്ലാ ഫ്രഞ്ച് താരങ്ങളേക്കാളും മുന്നില്‍. ഗോള്‍ നേടിയ കിലിയന്‍ എംബപ്പെയുടെ ഇടപെടല്‍ ഏഴ് ശതമാനവും ഉസ്മാന് ഡെംബെലെയുടേത് ഒമ്പത് ശതമാനവുമായിരുന്നു എന്നതും ഇതോടു ചേര്‍ത്തുവായിക്കണം.
മൂന്ന് ഷോട്ട് എടുക്കാനും ഒലിസിനു സാധിച്ചു. രണ്ട് ഷോട്ടിന് അസിസ്റ്റും നടത്തി. മൊറോക്കന്‍ പെനാല്‍റ്റി ഏരിയയില്‍ ഒലിസ് നടത്തിയത് നാല് പാസ്. പെനാല്‍റ്റി ഏരിയയിലെ ടച്ചുകള്‍ 10ഉം. ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഫ്രഞ്ച് നിരയില്‍ ഏറ്റവും ഉയര്‍ന്ന റേറ്റിംഗ് ഉള്ള കളിക്കാരനും ഒലിസ് തന്നെ.
കിലിയന്‍ എംബപ്പെ, ബ്രാഡ്ലി ബര്‍കോള എന്നിവരാണ് മൊറോക്കോയ്ക്ക് എതിരായ മത്സരത്തിലെ റേറ്റിംഗില്‍ ഒലിസിനു പിന്നിലുള്ളത്. മത്സരത്തില്‍ ആകെ ഒലിസ് നടത്തിയത് 77 ടച്ചുകള്‍. 0.17 ആയിരുന്നു എക്സ്പെറ്റഡ് ഗോള്‍ റേറ്റ്. എക്സ്പെറ്റഡ് അസിസ്റ്റ് റേറ്റ് 0.13ഉം. 2026 ലോകകപ്പില്‍ ഫ്രാന്‍സിന്റെ ഡബിള്‍ എന്‍ജിനാണ് ഒലിസ്.ഇതുവരെ അഞ്ച് ഗോളിന് അസിസ്റ്റ് നടത്തി. 283 പാസുകള്‍ പൂര്‍ത്തിയാക്കി.
Sports
ബോസ്റ്റൺ: മസാച്യുസെറ്റ്സിലെ ബോസ്റ്റൺ സ്റ്റേഡിയം. ഫ്രാൻസ്- മൊറോക്കോ മത്സരത്തിന്റെ 60-ാം മിനിറ്റ്. ബോക്സിന് തൊട്ടുപുറത്തുനിന്ന് ഒരു മാന്ത്രിക നിമിഷം പിറന്നു. മൊറോക്കൻ ഡിഫെൻഡർമാരെ തന്റെ ശരീരചലനം കൊണ്ട് അമ്പരപ്പിച്ച കിലിയൻ എംബാപ്പെ, വളരെ പെട്ടെന്ന് തന്നെ പന്ത് തന്റെ വരുതിയിലാക്കി. തൊട്ടടുത്ത നിമിഷം, ഗോൾകീപ്പർ യാസിൻ ബോണോയ്ക്കും പ്രതിരോധ നിരയ്ക്കും ഒരവസരവും നൽകാതെ അളന്നുകുറിച്ച് ഒരു ഷോട്ട്. പന്ത് വില്ലുപോലെ വളഞ്ഞ് പോസ്റ്റിന്റെ വലതുമൂലയിലേക്ക്. ഗാലറിയിൽ നീലക്കടൽ ഇളകിയാർത്തു.
ഈ ഗോൾ ഫ്രാൻസിന് വെറുമൊരു ലീഡ് മാത്രമല്ല നൽകിയത്, മറിച്ച് മത്സരത്തിലുടനീളം മൊറോക്കോ കാത്തുസൂക്ഷിച്ച ആത്മവിശ്വാസത്തെ തകർക്കുക കൂടിയാണ് ചെയ്തത്.
ഈ ഗോളോടുകൂടി ടൂർണമെന്റിൽ തന്റെ എട്ടാം ഗോൾ തികച്ച എംബാപ്പെ, ലോകകപ്പ് ഗോൾവേട്ടയിൽ സാക്ഷാൽ ലയണൽ മെസിക്കൊപ്പമെത്തുകയും ചെയ്തു. തന്റെ ഇരുപതാം ലോകകപ്പ് മത്സരത്തിൽ ഇരുപതാം ഗോൾ എന്ന ചരിത്ര നേട്ടവും ഈ ഗോളിലൂടെ എംബാപ്പെ സ്വന്തമാക്കി.
ഫ്രാൻസിനെ തുടർച്ചയായ മൂന്നാം ലോകകപ്പ് സെമിഫൈനലിലേക്ക് നയിച്ചതിൽ ഈ ഗോളിന്റെ പങ്ക് വലുതാണ്. കളിയിലുടനീളം ഉറച്ചുനിന്ന മൊറോക്കൻ പ്രതിരോധത്തിന്റെ പൂട്ടുപൊളിച്ച ആ ഗോൾ മത്സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ചു.
Sports
ബോസ്റ്റൺ: 2026 ഫിഫ ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ മൊറോക്കോയെ പരാജയപ്പെടുത്തി ഫ്രാൻസ് സെമിഫൈനലിലേക്ക്. ബോസ്റ്റൺ സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ഫ്രാൻസ് വിജയിച്ചത്.
മത്സരത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി മുതലാക്കാൻ എംബാപ്പെയ്ക്ക് സാധിച്ചില്ല. മൊറോക്കൻ ഗോൾകീപ്പർ യാസിൻ ബോണോയുടെ മികച്ച സേവുകളും ആദ്യ പകുതിയിൽ ശ്രദ്ധ നേടി.
എന്നാൽ രണ്ടാം പകുതിയിൽ പൂർണമായും ഫ്രാൻസ് കളം നിറഞ്ഞു കളിച്ചു. 60-ാം മിനിറ്റിൽ കിലിയൻ എംബാപ്പെ ഫ്രാൻസിനായി ആദ്യ ഗോൾ നേടി. 66-ാം മിനിറ്റിൽ ഉസ്മാൻ ഡെംബെലെ അടിച്ച മനോഹരമായ ഒരു ലോ-ഷോട്ട് ഗോൾ കൂടി പിറന്നതോടെ ഫ്രാൻസ് വിജയം ഉറപ്പിച്ചിരുന്നു.
Sports
അസുൻസിയോൺ (പരാഗ്വേ): ഫിഫ ലോകകപ്പിൽ ഫ്രാൻസും പരാഗ്വേയും തമ്മിൽ നടന്ന കടുത്ത മത്സരത്തിനു പിന്നാലെയുണ്ടായ സംഭവങ്ങൾ പുതിയ തലത്തിലേക്ക്. ഫ്രഞ്ച് സൂപ്പർ താരം കിലിയൻ എംബപ്പെയ്ക്കെതിരേ അതിരൂക്ഷമായ ഭാഷയിൽ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് പരാഗ്വേൻ സെനറ്ററായ സെലസ്റ്റെ അമരില്ല. കഴിഞ്ഞ ദിവസം സെനറ്റ് സമ്മേളനത്തിനിടെ പരസ്യമായി എംബപ്പെയെ മോശം വാക്കുകളുപയോഗിച്ച് അധിക്ഷേപിച്ചതാണ് ഇപ്പോൾ പുതിയ വിവാദങ്ങളുയർത്തിയത്. തന്തയില്ലാത്തവനെന്ന് അർഥം വരുന്ന മോശം വാക്കുകളാണ് അമരില്ല ഉപയോഗിച്ചത്.
മത്സരശേഷം പരാഗ്വേൻ ഗോൾകീപ്പർ ഒർലാൻഡോ ഗില്ലിന് കൈകൊടുക്കാൻ എംബപ്പെ വിസമ്മതിച്ചതാണ് സെനറ്ററെ ചൊടിപ്പിച്ചത്. ലോകകപ്പിൽ ആദ്യമായി കളിക്കാനിറങ്ങിയ യുവതാരം പ്രകടിപ്പിച്ച വിനയത്തെ എംബപ്പെ മാനിച്ചില്ലെന്നും, കൈകൊടുക്കാതെ മുഖത്തുനോക്കി ആക്രോശിച്ചെന്നും സെലസ്റ്റെ അമരില്ല ആരോപിച്ചു. എംബപ്പെയുടെ പെരുമാറ്റം ഫ്രഞ്ച് സംസ്കാരത്തിനു ചേർന്നതല്ലെന്നും സെനറ്റർ കൂട്ടിച്ചേർത്തു.
നേരത്തെ, സെനറ്റർ പദവിയിലിരിക്കാൻ യോഗ്യമല്ലാത്ത സ്ത്രീയാണ് അമരില്ല എന്ന് എംബപ്പെ വിമർശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് സെനറ്റിൽ വച്ചുള്ള അമരില്ലയുടെ പുതിയ പ്രതികരണം. മുൻപ് എംബപ്പെ മാപ്പ് പറഞ്ഞില്ലെങ്കിൽ നിയമനടപടികൾ സ്വീകരിക്കുമെന്നും, ബ്രസീൽ താരം റൊണാൾഡീഞ്ഞോയെ പരാഗ്വേയിൽ ജയിലിലടച്ച കാര്യം ഓർക്കണമെന്നും അവർ എക്സ് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നൽകിയിരുന്നു.
അതേസമയം, കളിക്കളത്തിനു പുറത്തെ വിവാദങ്ങളൊന്നും എംബാപ്പെയെ ബാധിച്ചിട്ടില്ലെന്ന് ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ് വ്യക്തമാക്കി. താരം പൂർണ മാനസികാരോഗ്യം വീണ്ടെടുത്തിട്ടുണ്ടെന്നും വരാനിരിക്കുന്ന ക്വാർട്ടർ ഫൈനൽ മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും കോച്ച് മാധ്യമങ്ങളോടു പറഞ്ഞു.
Sports
അറ്റ്ലാന്റ: ലോകകപ്പ് പ്രീ-ക്വാർട്ടറിൽ അർജന്റീനയോട് തോറ്റ് ഈജിപ്ത് പുറത്തായതിന് പിന്നാലെ ഫിഫയ്ക്കും മാച്ച് ഒഫീഷ്യൽസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ഈജിപ്ത് കോച്ച് ഹൊസാം ഹസൻ. മത്സരം പൂർണമായും ഒത്തുകളിയായിരുന്നുവെന്നും നിലവിലെ ലോകചാമ്പ്യന്മാരായ അർജന്റീനയെയും ലയണൽ മെസിയെയും ടൂർണമെന്റിൽ നിലനിർത്താൻ അധികൃതർ ആഗ്രഹിച്ചിരുന്നതായും ഹസൻ മത്സരശേഷമുള്ള വാർത്താസമ്മേളനത്തിൽ ആരോപിച്ചു.
അറ്റ്ലാന്റയിൽ നടന്ന ആവേശകരമായ മത്സരത്തിൽ ഈജിപ്ത് 2-0 ന് മുന്നിലായിരുന്ന ശേഷമാണ് അവസാന മിനിറ്റുകളിൽ മൂന്ന് ഗോളുകൾ വഴങ്ങി 3-2 ന് പരാജയപ്പെട്ടത്. മത്സരത്തിലെ മോശം റഫറിയിംഗും വാർ തീരുമാനങ്ങളുമാണ് ഈജിപ്തിന്റെ പരാജയത്തിന് കാരണമായതെന്ന് ഹസൻ തുറന്നടിച്ചു.
നിലവിലെ ലോക ചാമ്പ്യന്മാരേക്കാൾ എല്ലാ അർഥത്തിലും മികച്ച കളിയാണ് ഞങ്ങൾ പുറത്തെടുത്തത്. എന്നാൽ മൈതാനത്തിനകത്തെ ചില തീരുമാനങ്ങളും പുറത്തുനിന്നുള്ള ഇടപെടലുകളുമാണ് കളി മാറ്റിയത്. ഒരുപക്ഷേ വലിയ ബിസിനസ്-മാർക്കറ്റിംഗ് താത്പര്യങ്ങൾ ഇതിന് പിന്നിലുണ്ടാകാം. കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാർ ടൂർണമെന്റിൽ വേണമെന്നും, മെസി ലോകകപ്പിൽ തുടരണമെന്നും അവർ ആഗ്രഹിച്ചിട്ടുണ്ടാകും. ഫുട്ബോളിൽ ചിലപ്പോഴൊക്കെ കളിക്കളത്തിന് പുറത്തുള്ള ബാഹ്യശക്തികളുടെ ഇടപെടലുകൾ നടക്കാറുണ്ട്. ലോക ചാമ്പ്യന്മാർക്ക് എല്ലാ തലത്തിൽ നിന്നും പിന്തുണ ലഭിച്ചെന്നും ഹൊസാം ഹസൻ കൂട്ടിച്ചേർത്തു.
മത്സരത്തിനിടെ റഫറിയുടെ വിവാദ തീരുമാനങ്ങളിൽ പ്രതിഷേധിച്ച് ഫിഫയുടെ വംശീയവിരുദ്ധ ആംഗ്യം കാണിച്ച് പ്രതിഷേധിച്ചതിന് ഹൊസാം ഹസന് മഞ്ഞക്കാർഡ് ലഭിച്ചിരുന്നു.
Sports
അറ്റ്ലാന്റ: ഫുട്ബോൾ എന്ന കളിയുടെ ഏറ്റവും മനോഹരവും എന്നാൽ ഏറ്റവും ക്രൂരവുമായ മുഖമാണ് അർജന്റീന - ഈജിപ്ത് പോരാട്ടത്തിൽ കണ്ടത്. രണ്ടു ഗോളുകൾക്ക് മുന്നിട്ടുനിന്ന്, വിജയത്തിന്റെ തൊട്ടടുത്തെത്തിയിട്ടും അവസാന നിമിഷങ്ങളിൽ കളി കൈവിട്ടുപോകേണ്ടി വന്ന ഈജിപ്ഷ്യൻ താരങ്ങളുടെ അവസ്ഥയെ നിർഭാഗ്യമെന്നല്ലാതെ എങ്ങനെ വിശേഷിപ്പിക്കാനാകും.
മത്സരത്തിന്റെ ഭൂരിഭാഗം സമയവും ആധിപത്യം പുലർത്തി, ലോകചാമ്പ്യന്മാരെ അക്ഷരാർഥത്തിൽ നിഷ്പ്രഭരാക്കിക്കൊണ്ടാണ് ഈജിപ്ത് രണ്ടു ഗോളുകളുടെ ലീഡ് നേടിയത്. ചരിത്രവിജയം സ്വന്തമാക്കാൻ ഏതാനും മിനിറ്റുകൾ മാത്രം ബാക്കിനിൽക്കെ, മെസിപ്പട നടത്തിയ അവിശ്വസനീയമായ തിരിച്ചുവരവ് ഈജിപ്തിന് താങ്ങാൻ കഴിയുന്നതിലും അപ്പുറമായിരുന്നു.
വിജയം ഉറപ്പിച്ചു കഴിഞ്ഞിരുന്ന ഡഗ് ഔട്ടിലും ഗാലറിയിലും പെട്ടെന്നാണ് നിശബ്ദത പടർന്നത്. ഫുട്ബോളിൽ അവസാന വിസിൽ മുഴങ്ങുന്നത് വരെ ഒന്നും ഉറപ്പിക്കാൻ കഴിയില്ലെന്ന കഠിനമായ യാഥാർഥ്യമാണ് ഈജിപ്തിന് നേരിടേണ്ടി വന്നത്.
80 മിനിറ്റിലധികം കാത്തുസൂക്ഷിച്ച അച്ചടക്കവും ശ്രദ്ധയും അവസാന നിമിഷങ്ങളിൽ അല്പമൊന്ന് പാളിയപ്പോൾ, പരിചയസമ്പന്നനായ മെസി അത് മുതലെടുത്തു. അവസാന മിനിറ്റുകളിൽ ഈജിപ്ഷ്യൻ ഗോൾപോസ്റ്റിലേക്ക് അവർ അടിച്ചുകയറ്റിയ മൂന്നു ഗോളുകൾ ആ രാജ്യത്തിന്റെ ലോകകപ്പ് പ്രതീക്ഷകൾ തച്ചുടച്ചു.
ഈ തോൽവി ഈജിപ്ഷ്യൻ ഫുട്ബോളിന് ഏൽപ്പിച്ച മുറിവ് വലുതാണ്. എങ്കിലും, രണ്ട് ഗോളിന് അർജന്റീനയെപ്പോലൊരു വമ്പൻ ടീമിനെതിരേ മുന്നിലെത്താൻ കഴിഞ്ഞ സിംഹഭാഗം പ്രകടനത്തെ അവർക്ക് അഭിമാനത്തോടെ ഓർക്കാം.
കളി അവസാനിച്ചപ്പോൾ ചില കളിക്കാരുടെ കണ്ണുകളിൽ കണ്ട നനവ്, അവർ ഈ വിജയത്തെ എത്രത്തോളം ആഗ്രഹിച്ചിരുന്നു എന്നതിന്റെ തെളിവാണ്. പക്ഷെ, ആ കണ്ണീരിൽ നിരാശയല്ല, വരും നാളുകളിലേക്കുള്ള പ്രതീക്ഷയുടെ വെളിച്ചമാണ് ഉള്ളത്.
കളി ജയിച്ചത് അർജന്റീനയാണെങ്കിലും, കളി കഴിഞ്ഞ് മൈതാനം വിടുമ്പോൾ ഗാലറിയിലെ മുഴുവൻ കാണികളുടെയും കൈയടി നേടാൻ ഈജിപ്തിന് കഴിഞ്ഞു. എതിരാളികളുടെ പോലും ബഹുമാനം പിടിച്ചുപറ്റിയ പ്രകടനമായിരുന്നു അത്.
ലോകത്തെ ഏറ്റവും മികച്ച ടീമുകളിലൊന്നിനോട്, വിശ്വവിഖ്യാത താരങ്ങളോട് പൊരുതുമ്പോൾ ഭയന്നുപോകാത്ത ഒരു നെഞ്ചുറപ്പ് ഈജിപ്ഷ്യൻ നിരയിൽ നമ്മൾ കണ്ടു. ഓരോ സെക്കൻഡിലും ചോരയും നീരും നൽകി, മൈതാനത്ത് അവർ ഒഴുക്കിയ വിയർപ്പ് കേവലം ഒരു മത്സരത്തിന് വേണ്ടിയായിരുന്നില്ല, മറിച്ച് തങ്ങളുടെ രാജ്യത്തിന്റെ അഭിമാനത്തിന് വേണ്ടിയായിരുന്നു.
തലതാഴ്ത്തേണ്ടതില്ല ഈജിപ്തിന്. നിങ്ങൾ തോറ്റത് ലോകചാമ്പ്യന്മാരോടാണ്, അതും അവസാന നിമിഷം വരെ സിംഹങ്ങളെപ്പോലെ പൊരുതി നോക്കിയിട്ട് തന്നെയാണ്. ഈ പോരാട്ടവീര്യം ഫുട്ബോൾ ലോകം എന്നും ഓർക്കും. വരും പോരാട്ടങ്ങളിൽ ഇതിലും ശക്തമായി നിങ്ങൾ തിരിച്ചുവരുമെന്ന് ഉറപ്പാണ്.
District News
തിരുവനന്തപുരം: ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ പങ്കുചേരാൻ മന്ത്രിമാരും എംഎൽഎമാരും ഇന്ന് ബൂട്ടുകെട്ടി അർജന്റീനയുടെ ജേഴ്സിയണിഞ്ഞു കളത്തിലിറങ്ങും.
പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന ഓക്സിജൻ കപ്പ് ഫുട്ബോൾ പ്രദർശന മത്സരത്തിൽ ബ്രസീൽ ജഴ് സിയിലെത്തുന്ന മാധ്യമ പ്രവർത്തകരാണ് എതിരാളികൾ. ഇന്നു വൈകുന്നേരം ആറിനു ബൈപ്പാസ് റോഡിലുള്ള കോവളം ഇൻഡോർ ടർഫിലാണ് മത്സരം. ആഭ്യന്തര വകുപ്പിന്റെ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് "കിക്ക് ഔട്ട് ഡ്രഗ്സ്' എന്ന സന്ദേശവുമായി നടത്തുന്ന മത്സരത്തിന്റെ കിക്കോഫ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണനും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ചേർന്നു നിർവഹിക്കും. കായിക മന്ത്രി ഒ.ജെ. ജനീഷ് നയിക്കുന്ന സ്പീക്കേഴ്സ് ഇലവനിൽ മന്ത്രിമാരായ ടി. സിദ്ദിഖ്, റോജിഎം.ജോൺ, ചീഫ് വിപ്പ് അപു ജോൺ ജോസഫ് എന്നിവരും കളത്തിലിറങ്ങും.
എംഎൽഎമാരായ വി.ടി.ബൽറാം, എം.വിജിൻ, പി.കെ. ഫിറോസ്, കെ.വി. സുമേഷ്, വി.കെ. സനോജ്, കെ. പ്രേംകുമാർ, എം.എസ്. അരുൺകുമാർ, ടി.പി അഷ്റഫലി, കെ.എം. അഭിജിത്, വി.എസ്.ജോയ്, പി.കെ. നവാസ് എന്നിവരും സ്പീക്കേഴ്സ് ഇലവനായി ബൂട്ടുകെട്ടും.പ്രസ് ക്ലബ് വൈസ് പ്രസിഡന്റ് കോവളം സതീഷ്കുമാർ മാധ്യമപ്രവർത്തകരുടെ ടീമിനെ നയിക്കും. സന്തോഷ് ട്രോഫി ടീമിന്റെ സഹപരിശീലകൻ എബിൻ റോസ് മത്സരം നിയന്ത്രിക്കും.
District News
മുല്ലശേരി: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം നെഞ്ചേറ്റുകയാണ് അന്നകരയിലെ ഒരു കുടുംബം. വ്യവസായപ്രമുഖനും വാഫി ഗ്രൂപ്പ് ഓഫ് മിഡിൽ ഈസ്റ്റിന്റെ മാനേജിംഗ് ഡയറക്ടറുമായ സജീവ് മാധവൻ കളത്തിപ്പറമ്പിലും കുടുംബവുമാണു തന്റെ വീടിന്റെ മതിൽ പൂർണമായും ലോകകപ്പ് ഫുട്ബോളിലെ ഇഷ്ടടീമുകളുടെയും താരങ്ങളുടെയും വലിയ ഫ്ലക്സ് ബോർഡുകൾ കൊണ്ടുനിറച്ചത്.
ബ്രസീൽ, പോർച്ചുഗൽ, അർജന്റീന, ഇറാൻ, ഫ്രാൻസ്, ജർമനി, ഖത്തർ എന്നീ ടിമുകളുടെ ഫ്ലെക്സ് ബോർഡുകളാണ് ഇവിടെ ഉയർത്തിയിട്ടുള്ളത്. ഈ ടീമുകൾക്കെല്ലാം കുടുംബത്തിലും സുഹൃത്ത് വലയത്തിനുള്ളിലും ഒട്ടേറെ ആരാധകരുണ്ട്. ഇവരെല്ലാം ഒന്നിച്ചിരുന്ന് കളികണ്ടും മത്സരങ്ങൾ വിലയിരുത്തിയും പരസ്പരം കമന്റിട്ടും ലോകകപ്പ് ഫുട്ബോൾ ആസ്വദിക്കുകയാണ്. ക്വാർട്ടർ ഫൈനൽ മുതൽ കളിയാവേശം ഒന്നുകൂടി കൊഴുപ്പിക്കാനുള്ള പദ്ധതികൾ തയാറാക്കിവരുന്നതായി സജീവ് മാധവൻ പറഞ്ഞു.
District News
ആലപ്പുഴ: തത്തംപള്ളി സെന്റ് മൈക്കിൾസ് സ്കൂളിൽ ലോകകപ്പ് ഫുട്ബോളിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഫുട്ബോൾ പെനാൽറ്റി ഷൂട്ട് ഔട്ട് അരങ്ങേറി. അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് എന്നീ നാലു ടീമുകളായി അധ്യാപകരും വിദ്യാർഥികളും അണിനിരന്നായിരുന്നു പെനാൽറ്റി ഷൂട്ട് ഔട്ട് സംഘടിപ്പിച്ചത്.
ആലപ്പുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.എം. നൗഫൽ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോസ് മുകളേൽ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകൻ ജോസഫ് ചാക്കോ, ഫാ. ജേക്കബ് പൂമറ്റം, ഫാ. ബിനു കൂട്ടുമ്മേൽ, ജോസുകുട്ടി പൂണിയിൽ, ജയിൻ ജോസ്, എമിൽ കെ. സജിത്ത്, ലിനി എം. ജോർജ്, ലിബിൻ കുര്യൻ, ഡ്യൂ മോൾ ജോർജ്, ജോർജുകുട്ടി ലൂക്കോസ് എന്നിവർ പ്രസംഗിച്ചു.
ഷൂട്ട് ഔട്ടിനെത്തുടർന്ന് നടത്തിയ വേൾഡ് കപ്പ് മാതൃക നിർമാണം കുട്ടികളിൽ ആവേശം ഉണർത്തി. കുട്ടികൾ തങ്ങളുടെ അഭിരുചിക്കിണങ്ങിയ വേൾഡ് കപ്പ് മാതൃകകൾ നിർമിച്ച് പ്രദർശിപ്പിച്ചു. ഷൂട്ട് ഔട്ടിന്റെ ഭാഗമായി കുട്ടികൾ തങ്ങൾ ആരാധിക്കുന്ന രാജ്യങ്ങളിലെ ഫുട്ബോൾ ടീമിന്റെ ജേഴ്സികൾ അണിഞ്ഞ് സ്കൂൾ അങ്കണത്തിൽ ഹർഷാരവം മുഴക്കി.
Sports
ബിർമിംഗ്ഹാം: യുവേഫ യൂറോപ്പ ലീഗ് ഫുട്ബോളിൽ ആസ്റ്റൺ വില്ല ഫൈനലിൽ. സെമി ഫൈനലിന്റെ ഇരുപാദങ്ങളിലുമായി നോട്ടിംഗ് ഹാം ഫോറസ്റ്റിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്താണ് ആസ്റ്റൺ വില്ല ഫൈനലിലെത്തിയത്.
വ്യാഴാഴ്ച നടന്ന രണ്ടാം പാദ മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് വിജയിച്ചാണ് ആസ്റ്റൺ വില്ല ഫൈനൽ ബെർത്ത് ഉറപ്പിച്ചത്. ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ജോൺ മക്ഗിൻ രണ്ട് ഗോളുകളും ഒല്ലി വാട്കിൻസും എമി ബ്യൂണ്ടിയയും ഓരോ ഗോൾ വീതവും നേടി.
ആദ്യ പാദ മത്സരത്തിൽ നോട്ടിംഗ്ഹാം ഫോറസ്റ്റ് എതിരില്ലാത്ത ഒരു ഗോളിന് വിജയിച്ചിരുന്നു. ഈ മാസം 20ന് നടക്കുന്ന ഫൈനലിൽ ആസ്റ്റൺ വില്ല ഫ്രെയ്ബർഗിനെ നേരിടും.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ 2025-26 സീസണ് പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായ ആഴ്സണല്‍ എഫ്സിക്ക് അടിതെറ്റി.
ലീഗില്‍ 14-ാം സ്ഥാനക്കാരായിരുന്ന ബേണ്‍മത്തിനോട് ഹോം മത്സരത്തില്‍ ആഴ്സണല്‍ 1-2നു പരാജയപ്പെട്ടു. കിരീടപോരാട്ടത്തില്‍ ഗണ്ണേഴ്സിന് ഈ പരാജയം കനത്ത പ്രഹരമാണ്.
Sports
മിലാന്: ഇറ്റാലിയന്‍ സീരി എ ഫുട്ബോളില്‍ ഇന്റര്‍ മിലാന്റെ ആധിപത്യം. ഹോം മത്സരത്തില്‍ ഇന്റര്‍ മിലാന് 5-2ന് എഎസ് റോമയെ കീഴടക്കി.
ഇന്ററിനായി ലൗതാരൊ മാര്‍ട്ടിനെസ് (1, 52) ഇരട്ടഗോള്‍ സ്വന്തമാക്കി. ഹകാന്‍ ചാല്ഹാനോഗ്ലു (45+2), മാര്‍ക്കസ് തുറാം (55), നിക്കോളോ ബരെല്ല (63) എന്നിവരാണ് ഇന്ററിന്റെ മറ്റുഗോള്‍ നേട്ടക്കാര്‍.
72 പോയിന്റുമായി ഇന്റര്‍ മിലാന് ഒന്നാം സ്ഥാനത്ത് തുടരുന്നു. 63 പോയിന്റുമായി എസി മിലാനാണ് രണ്ടാമത്.
Sports
ലണ്ടന്‍/മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയെ കീഴടക്കി റയല്‍ മാഡ്രിഡ് ക്വാര്‍ട്ടറില്‍. പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയെ ഇരുപാദ പ്രീക്വാര്‍ട്ടറിലുമായി 5-1നാണ് റയല്‍ മാഡ്രിഡ് തകര്‍ത്തെറിഞ്ഞത്.
സിറ്റിയുടെ ഹോം ഗ്രൗണ്ടായ എത്തിഹാദ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം പാദത്തില്‍ വിനീഷ്യസ് ജൂണിയറിന്റെ ഇരട്ടഗോളിലൂടെ റയല്‍ മാഡ്രിഡ് 2-1ന്റെ ജയം സ്വന്തമാക്കി. സ്വന്തം തട്ടകത്തില്‍നടന്ന ആദ്യപാദത്തില്‍ ഫെഡെറിക്കോ വാല്‍വെര്‍ഡെയുടെ ഹാട്രിക്കിലൂടെ റയല്‍ 3-0ന്റെ ജയം നേടിയിരുന്നു.
20-ാം മിനിറ്റില്‍ ബെര്‍ണാഡൊ സില്‍വ ചുവപ്പുകാര്‍ഡ് കണ്ടതോടെ സ്വന്തം കാണികള്‍ക്കു മുന്നില്‍ മാഞ്ചസ്റ്റര്‍ സിറ്റിയുടെ അംഗബലം പത്തായി ചുരുങ്ങി. പെനാല്‍റ്റി ബോക്സിനുള്ളില്‍ വിനീഷ്യസ് ജൂണിയറിന്റെ ഷോട്ട് ‘കൈകാര്യം’ ചെയ്തതിനായിരുന്നു ചുവപ്പ് കാര്‍ഡ്. തുടര്‍ന്നു ലഭിച്ച പെനാല്‍റ്റി കിക്ക് 22-ാം മിനിറ്റില്‍ വിനീഷ്യസ് ജൂണിയര്‍ വലയിലാക്കി. എന്നാല്‍, 41-ാം മിനിറ്റില്‍ എര്‍ലിംഗ് ഹാലണ്ടിന്റെ ഗോളിലൂടെ സിറ്റി ഒപ്പമെത്തി. സ്റ്റോപ്പേജ് ടൈമിലായിരുന്നു (90+3) വിനീഷ്യസിന്റെ രണ്ടാം ഗോള്‍.
രണ്ടാം പകുതിയില്‍ റയലിനായി പകരക്കാരുടെ ബെഞ്ചില്‍നിന്ന് കിലിയന്‍ എംബപ്പെ കളത്തിലെത്തി. പരിക്കിനെത്തുടര്‍ന്ന് ഒരു മാസത്തോളം പുറത്തിരുന്നശേഷമായിരുന്നു എംബപ്പെ മൈതാനത്തെത്തിയത്. മത്സരത്തില്‍ 22 ഷോട്ട് മാഞ്ചസ്റ്റര്‍ സിറ്റി പായിച്ചു. എന്നാല്‍, പെപ് ഗ്വാര്‍ഡിയോളയുടെ കുട്ടികള്‍ക്ക് ഉദ്ദേശിച്ച ഫലം കിട്ടിയില്ല.
► പിഎസ്ജി 8-2 ചെല്‍സി
ഇംഗ്ലീഷ് ക്ലബ് ചെല്‍സിയെ തറപറ്റിച്ച് നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്ന് ക്വാര്‍ട്ടറില്‍. ആദ്യപാദത്തില്‍ 5-2നു സ്വന്തം തട്ടകത്തില്‍ ജയം നേടിയ പിഎസ്ജി, ചെല്‍സിയുടെ ഹോം ഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ അരങ്ങേറിയ രണ്ടാംപാദത്തില്‍ 3-0ന്റെ ജയമാഘോഷിച്ചു. ഇതോടെയാണ് ഇരുപാദങ്ങളിലുമായി 8-2ന്റെ ഏകപക്ഷീയ ജയത്തോടെ പിഎസ്ജി ക്വാര്‍ട്ടര്‍ ബുക്ക് ചെയ്തത്. ഖ്വിച ക്വരാറ്റ്സ്ഖേലിയ (6), ബ്രാഡ് ലി ബര്‍കോള (14), സെന്നി മയുലു (62) എന്നിവരുടെ വകയായിരുന്നു സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ പിഎസ്ജിയുടെ ഗോള്‍ നേട്ടക്കാര്‍.
ആഭ്യന്തര, യൂറോപ്യന്‍ പോരാട്ടങ്ങളിലെ ഇരുപാദ പോരാട്ടങ്ങളില്‍ ചെല്‍സി എട്ട് ഗോള്‍ വഴങ്ങുന്നത് ചരിത്രത്തില്‍ ഇതാദ്യം. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വിക്ക് ഒപ്പവും ചെല്‍സി എത്തി.
► ആഴ്സണല്‍ 3-1 ലെവര്കൂസെന്
രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ 2-0ന് ജര്‍മന്‍ ക്ലബ്ബായ ബയേര്‍ ലെവര്‍കൂസെനെ തോല്‍പ്പിച്ചു. സ്വന്തം മൈതാനമായ എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എബെറെച്ചി ഈസെ (36), ഡെക്ലാന് റൈസ് (63) എന്നിവരായിരുന്നു ഗണ്ണേഴ്സിനായി വല കുലുക്കിയത്. ലെവര്കൂസെന്റെ തട്ടകത്തില്‍നടന്ന ആദ്യപാദത്തില്‍ ഇരുടീമും 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു.
ക്വാര്‍ട്ടറില്‍ സ്പോര്‍ട്ടിംഗ് ആണ് ആഴ്സണലിന്റെ എതിരാളികള്‍.
Sports
മാഡ്രിഡ്: ഉറുഗ്വെക്കാരന് ഫെഡെറിക്കോ വാല്‍വെര്‍ഡെയുടെ ഹാട്രിക്കിലൂടെ റയല്‍ മാഡ്രിഡ് 3-0ന് മാഞ്ചസ്റ്റര്‍ സിറ്റിയെ മറിച്ചു. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ 2025-26 സീസണിന്റെ ആദ്യപാദ പ്രീക്വാര്‍ട്ടറിലായിരുന്നു റയല്‍ മാഡ്രിഡിന്റെ മിന്നും ജയം.
എല്‍ ഫാല്‍ക്കണ്‍ എന്ന വിളിപ്പേരുള്ള വാല്‍വെര്‍ഡെ 20, 27, 42 മിനിറ്റുകളില്‍ പെപ് ഗ്വാര്‍ഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ സിറ്റിയുടെ വല കുലുക്കി. ഫെഡെറിക്കോ വാല്‍വെര്‍ഡെയുടെ കരിയറിലെ ആദ്യ ഹാട്രിക്കാണ്.
» മെസിക്ക് ഒപ്പം വാൽവെർഡെ «
യുവേഫ ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ ഹാട്രിക്ക് നേടുന്ന ആദ്യ ഉറുഗ്വെന്‍ താരമെന്ന നേട്ടവും വാല്‍വെര്‍ഡെ സ്വന്തമാക്കി. എഫ്സി ബാഴ്സലോണയുടെ മുന്‍താരമായ ലയണല്‍ മെസിക്കുശേഷം ചാമ്പ്യന്‍സ് ലീഗില്‍, ഒരു ഇംഗ്ലീഷ് ക്ലബ്ബിനെതിരേ ആദ്യ പകുതിയില്‍ ഹാട്രിക്ക് നേടുന്ന കളിക്കാരനാണ് വാല്‍വെര്‍ഡെ. 2010ല്‍ ആഴ്സണല്‍ എഫ്സിക്ക് എതിരേയായിരുന്നു മെസിയുടെ ആദ്യപകുതിയിലെ ഹാട്രിക്ക്.
ചാമ്പ്യന്‍സ് ലീഗ് നോക്കൗട്ടില്‍ റയല്‍ മാഡ്രിഡിനായി ഹാട്രിക്ക് സ്വന്തമാക്കുന്ന അഞ്ചാമനാണ് വാല്‍വെര്‍ഡെ. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (3), കരിം ബെന്‍സെമ (2), റൊണാള്‍ഡോ, കിലിയന്‍ എംബപ്പെ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
» പിഎസ്ജി 5-2 ചെല്‍സി «
അവസാന മിനിറ്റുകളിലെ ഗോളിലൂടെ നിലവിലെ ചാമ്പ്യന്മാരായ പിഎസ്ജി ഹോം ഗ്രൗണ്ടില്‍വച്ച് 5-2ന് ഇംഗ്ലീഷ് ക്ലബ് ചെല്‍സി എഫ്സിയെ കീഴടക്കി ക്വാര്‍ട്ടര്‍ സാധ്യത സജീവമാക്കി. ഖ്വിച ക്വാരത്സ്ഖേലിയ (86, 90+4), വിറ്റിഞ്ഞ (74) എന്നിവരായിരുന്നു അവസാന 25 മിനിറ്റിനുള്ളില്‍ ഫ്രഞ്ച് ക്ലബ്ബിന് ആധികാരിക ജയമൊരുക്കിയത്. ബ്രാഡ്ലി ബര്‍കോള (10), ഉസ്മാന് ഡെംബെലെ (40) എന്നിവര്‍ ആദ്യപകുതിയില്‍ പിഎസ്ജിക്കായി ഗോള്‍ നേടി. മാലൊ ഗസ്റ്റോ (28), എന്‍സോ ഫെര്‍ണാണ്ടസ് (57) എന്നിവര്‍ ചെല്‍സിക്കായും വലകുലുക്കി.
» മിന്നിത്തിളങ്ങി ബോഡോ «
നോര്‍വീജിയന്‍ ക്ലബ്ബായ ബോഡോ ഗ്ലിംന്റിന്റെ അത്യുജ്വല യാത്ര തുടരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയെയും ഇന്റര്‍ മിലാനെയുമെല്ലാം ഈ സീസണില്‍ പരാജയപ്പെടുത്തിയ ഗ്ലിംന്റ്, ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ 3-0നു പോര്‍ച്ചുഗലില്‍നിന്നുള്ള സ്പോര്‍ട്ടിംഗിനെ തോല്‍പ്പിച്ചു.
മറ്റൊരു മത്സരത്തില്‍ ജര്‍മനിയില്‍നിന്നുള്ള ബയേര്‍ ലെവര്കൂസെനും ഇംഗ്ലീഷ് ക്ലബ് ആഴ്സണല്‍ എഫ്സിയും 1-1 സമനിലയില്‍ പിരിഞ്ഞു.
Sports
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കാനുറച്ച് ആഴ്സണല്‍ എഫ്സിയുടെ മുന്നേറ്റം. 30-ാം റൗണ്ടില്‍ ബ്രൈറ്റണിനെ എവേ പോരാട്ടത്തില്‍ 1-0ന് ആഴ്സണല്‍ കീഴടക്കി.
ഒമ്പതാം മിനിറ്റില്‍ ബുകായൊ സാക നേടിയ ഗോളിലായിരുന്നു പീരങ്കിപ്പടയുടെ ജയം. മൈക്കല്‍ ആര്‍ടെറ്റയുടെ ശിക്ഷ്യന്മാര് ഇതോടെ 2025-26 സീസണില്‍ 30 മത്സരങ്ങളില്‍നിന്ന് 67 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. സീസണില്‍ ആഴ്സണലിന്റെ 20-ാം ജയമാണ്.
ജയത്തോടെ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിയുമായുള്ള പോയിന്റ് വ്യത്യാസം ആഴ്സണല്‍ ഏഴാക്കി ഉയര്‍ത്തി.
മാഞ്ചസ്റ്റര്‍ സിറ്റി, യുണൈറ്റഡ്
ഹോം മത്സരത്തില്‍ പെപ് ഗ്വാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി എഫ്സിക്കു കുടുക്ക്. തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന നോട്ടിംഗ്ഹാം ഫോറസ്റ്റിനോട് 2-2നു മാഞ്ചസ്റ്റര്‍ സിറ്റി സമനിലയില്‍ പിരിഞ്ഞു.29 മത്സരങ്ങളില്‍നിന്ന് 60 പോയിന്റാണ് ലീഗ് ടേബിളില്‍ രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റര്‍ സിറ്റിക്ക്.
പത്തു പേരുമായി രണ്ടാം പകുതി മുഴുവന്‍ പോരാടിയ ന്യൂകാസില്‍ യുണൈറ്റഡ് 2-1ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് എഫ്സിയെ കീഴടക്കി. 45+1-ാം മിനിറ്റില്‍ ജേക്കബ് റാംസി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായശേഷമായിരുന്നു ന്യൂകാസിലിന്റെ രണ്ട് ഗോളും.
ജയത്തോടെ 29 മത്സരങ്ങളില്‍നിന്ന് 51 പോയിന്റുമായി മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ടേബിളില്‍ മൂന്നാം സ്ഥാനത്തെത്തി.
പെഡ്രോ ഹാട്രിക്
ജാവൊ പെഡ്രോയുടെ ഹാട്രിക്കിലൂടെ ചെല്‍സി എഫ്സി എവേ പോരാട്ടത്തില്‍ 4-1ന് ആസ്റ്റണ്‍ വില്ലയെ തകര്‍ത്തു. 29 മത്സരങ്ങളില്‍നിന്ന് 51 പോയിന്റുമായി ആസ്റ്റണ്‍ വില്ല നാലാം സ്ഥാനത്തും 48 പോയിന്റുമായി ചെല്‍സി അഞ്ചാം സ്ഥാനത്തുമാണ്.
Sports
പെര്‍ത്ത്: എഎഫ്സി 2026 വനിതാ ഏഷ്യന്‍ കപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തില്‍ ഇഞ്ചുറി ടൈം ഗോളില്‍ ഇന്ത്യക്കു തോല്‍വി. വിയറ്റ്നാമിനോട് 2-1നാണ് ഇന്ത്യ പരാജയപ്പെട്ടത്.
90+4-ാം മിനിറ്റിലായിരുന്നു വിയറ്റ്നാമിന്റെ വിജയ ഗോള്‍. എന്ഗാന് തോ വാന്സുവിന്റെ വകയായിരുന്നു (30, 90+4) വിയറ്റ്നാമിന്റെ രണ്ടു ഗോളുകളും. ഇന്ത്യക്കായി സാന്ഫിഡ നോങ്ഗ്രം (52) ഒരു ഗോള്‍ മടക്കി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ജപ്പാന് 2-0ന് ചൈനീസ് തായ്പേയിയെ കീഴടക്കി.
Sports
ടെഹ്റാൻ: അമേരിക്കയിലും മെക്സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഫുട്ബോൾ ലോകകപ്പിൽ നിന്ന് ഇറാൻ പിൻമാറിയേക്കുമെന്ന് റിപ്പോർട്ട്. ഇറാനെതിരെ അമേരിക്ക നടത്തുന്ന സൈനിക നീക്കത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
അമേരിക്കയും ഇസ്രയേലും ഇറാനില്‍ ആക്രമണം തുടരുമെന്ന് പ്രഖ്യാപിച്ചതോടെ രാജ്യത്തെ ആഭ്യന്തര ഫുട്ബോൾ ലീഗുകൾ നിർത്തിവച്ചിരിക്കുകയാണ്. ഗ്രൂപ്പ് ജിയിൽ ന്യൂസിലൻഡ്, ബെൽജിയം, ഈജിപ്ത് എന്നിവർക്കെതിരെ അമേരിക്കയിലെ ലോസ് ഏഞ്ചൽസിലും സിയാറ്റിലിലുമായിരുന്നു ഇറാന്റെ മത്സരങ്ങൾ നിശ്ചയിച്ചിരുന്നത്.
ജൂൺ 15ന് ലോസ് ഏഞ്ചൽസിൽ ന്യൂസിലൻഡിനെതിരെയും 21ന് ബെൽജിയത്തിനെതിരെയും 26ന് സിയാറ്റിലിൽ ഈജിപ്തിനെതിരെയുമാണ് ഇറാന്റെ മത്സരങ്ങൾ.
Sports
മിലാന്: ഇറ്റാലിയന്‍ സീരി എ ഫുട്ബോളില്‍ ഇന്റര്‍ മിലാന് കുതിപ്പു തുടരുന്നു. അഞ്ച് ഗോള്‍ പിറന്ന ഇറ്റാലിയന്‍ ഡെര്‍ബിയില്‍ ഇന്റര്‍ മിലാന് 3-2ന് യുവന്റസിനെ കീഴടക്കി. 42-ാം മിനിറ്റ് മുതല്‍ യുവന്റസ് പത്തു പേരിലേക്കു ചുരുങ്ങിയിരുന്നു.
Sports
സൂറിച്ച്: യുവേഫ നേഷന്‍സ് ലീഗ് ഫുട്ബോളിന്റെ 2026-27 സീസണിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നോര്‍വെയുടെ എര്‍ലിംഗ് ഹാലണ്ടും നേര്‍ക്കുനേര്‍ ഇറങ്ങും.
ഗ്രൂപ്പ് ഘട്ടത്തിലെ ടീം നറുക്കെടുപ്പ് നടന്നതോടെയാണിത്. ലീഗ് എ ഗ്രൂപ്പ് നാലില്‍ പോര്‍ച്ചുഗല്‍, നോര്‍വെ ടീമുകള്‍ക്കൊപ്പം ഡെന്മാര്ക്കും വെയ്ല്‍സും ഉണ്ട്.
ഗ്രൂപ്പ് എ 1: ഫ്രാന്‍സ്, ഇറ്റലി, ബെല്‍ജിയം, തുര്‍ക്കി
ഗ്രൂപ്പ് എ 2: ജര്‍മനി, നെതര്‍ലന്‍ഡ്സ്, സെര്‍ബിയ, ഗ്രീസ്
ഗ്രൂപ്പ് എ 3: സ്പെയിന്, ക്രൊയേഷ്യ, ഇംഗ്ലണ്ട്, ചെക് റിപ്പബ്ലിക്
Sports
ന്യൂഡൽഹി: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ( ഐഎസ്എൽ) പുതിയ സീസൺ പ്രഖ്യാപിച്ചു. ഫെബ്രുവരി 14ന് ആരംഭിക്കുന്ന ടൂർണമെന്റിൽ 14 ടീമുകൾ പങ്കെടുക്കും.
ആകെ 91 മത്സരങ്ങളാണ് ഈ സീസണിൽ ഉണ്ടാവുക. നേരത്തെ ടൂർണമെന്റ് ഗോവയിൽ മാത്രമായി നടത്താനായിരുന്നു ആലോചന. എന്നാൽ പുതിയ തീരുമാനപ്രകാരം വിവിധ ടീമുകളുടെ ഹോം ഗ്രൗണ്ടുകളിലടക്കം ഐഎസ്എൽ മത്സരങ്ങൾ നടക്കും.
കേന്ദ്ര സർക്കാരിന്റെ ശക്തമായ ഇടപെടലിനെത്തുടർന്നാണ് ക്ലബുകൾ മത്സരത്തിന് തയാറായതെന്നാണ് സൂചന. താരങ്ങൾക്ക് മത്സരങ്ങൾ നഷ്ടമാകരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർശന നിർദ്ദേശമാണ് ലീഗ് പുനരാരംഭിക്കുന്നതിൽ നിർണായകമായത്.
ഐഎസ്എൽ നടത്തിപ്പിനായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ (എഐഎഫ്എഫ്) 14 കോടി രൂപ നൽകും. അതേസമയം മത്സരക്രമം ഉടൻ തന്നെ അധികൃതർ പുറത്തുവിടും.
NRI
ന്യൂയോർക്ക്: 2026 ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ കാണാനെത്തുന്ന മലയാളി ഫുട്ബോൾ ആരാധകർക്കായി വിപുലമായ രീതിയിൽ വിരുന്നൊരുക്കി കാത്തിരിക്കുകയാണ് യുഎസ്എ & കാനഡ കെഎംസിസി.
48 രാജ്യങ്ങൾ മാറ്റുരയ്ക്കുന്ന ഇത്തവണത്തെ ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് നടക്കുന്നത്. ഈ മൂന്ന് രാജ്യങ്ങളിലും എത്തുന്ന ഫുട്ബോൾ പ്രേമികൾക്ക് ഹെൽപ്പ് ഡെസ്കിന്റെ രൂപത്തിൽ കെഎംസിസി സഹായവുമായി രംഗത്ത് വന്നിട്ടുണ്ട്.
ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം കഴിഞ്ഞദിവസം മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ഷിഹാബ് തങ്ങൾ നിർവഹിച്ചു. സാദിഖലി ഷിഹാബ് തങ്ങളുടെ വസതിയിൽ നടന്ന ചടങ്ങിൽ പി.കെ കുഞ്ഞാലിക്കുട്ടി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ എന്നിവരെ കൂടാതെ മറ്റ് പ്രമുഖ നേതാക്കളുടെയും സാന്നിധ്യമുണ്ടായിരുന്നു.
Sports
ധാക്ക: ഏഷ്യാകപ്പ് യോഗ്യതാ റൗണ്ടിൽ ഇന്ത്യയെ തകർത്ത് ബംഗ്ലാദേശ്. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബംഗ്ലാ കടുവകളുടെ വിജയം. മത്സരം ആരംഭിച്ച് 11-ാം മിനിറ്റിൽ തന്നെ ബംഗ്ലാദേശ് മുന്നിലെത്തി. മൊർസാലിനാണ് സ്കോറർ.
ഗോൾ വഴങ്ങിയതിന് പിന്നാലെ ഇന്ത്യ മുന്നേറ്റങ്ങൾ ശക്തമാക്കിയെങ്കിലും ബംഗ്ലാദേശ് പ്രതിരോധത്തെ മറികടക്കാനായില്ല. ആദ്യ പകുതി ഒരുഗോളിന് ബംഗ്ലാദേശ് മുന്നിട്ടുനിന്നു. രണ്ടാം പകുതിയിലും സമാനമായിരുന്നു സ്ഥിതി.
തിരിച്ചടിക്കാനുള്ള ശ്രമങ്ങളെല്ലാം ബംഗ്ലാദേശ് പ്രതിരോധിച്ചതോടെ ഇന്ത്യ തോൽവിയോടെ മടങ്ങി. ഇരുടീമുകളും ഏഷ്യാകപ്പിന് യോഗ്യതനേടാതെ നേരത്തേ പുറത്തായിരുന്നു.
Sports
മഡ്ഗാവ്: “പത്രക്കുറിപ്പുകളും പ്രസ്താവനകളും ഞങ്ങള്‍ക്കു വേണ്ട. നടപടിയാണ് ആവശ്യം. ഞങ്ങള്‍ക്കു ഫുട്ബോള്‍ കളിക്കണം.
നിങ്ങള്‍ ഒരു ആവാസവ്യവസ്ഥയെ മുഴുവന്‍ സ്തംഭിപ്പിച്ചിരിക്കുകയാണ്’’- ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ക്ലബ്ബായ ഒഡീഷ എഫ്സിയുടെ ക്യാപ്റ്റന്‍ കാര്‍ലോസ് ഡെല്‍ഗാഡോ സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകളാണിത്. സുനില്‍ ഛേത്രി അടക്കമുള്ള ഇന്ത്യന്‍ മുന്‍നിര താരങ്ങളും ഫുട്ബോള്‍ കളിക്കണമെന്ന ആവശ്യമുള്‍ക്കൊള്ളുന്ന സംയുക്ത പ്രസ്താവന സോഷ്യല്‍ മീഡിയയില്‍ ഇന്നലെ പങ്കുവച്ചു.
ഛേത്രിയും ഡെല്ഗാഡോയുമെല്ലാം രൂക്ഷമായി പ്രതികരിക്കാനുള്ള കാരണം ഒന്നുമാത്രം, 2025-26 സീസണ് ഐഎസ്എല്‍ എന്നു തുടങ്ങുമെന്നതില്‍ അനിശ്ചിതത്വം അവസാനിക്കുന്നില്ല. സുപ്രീംകോടതി ഇടപെട്ടശേഷം പ്രശ്നപരിഹാരത്തിനു നടത്തിയ ആദ്യശ്രമം പരാജയപ്പെട്ടു. ഐഎസ്എല്‍ 2025-26 സീസണ് വാണിജ്യ പങ്കാളിയെ കണ്ടെത്താന്‍ ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന് (എഐഎഫ്എഫ്) പരാജയപ്പെട്ടതാണ് നിലവിലെ പ്രശ്നം.
2025-26 സീസണ് മുടങ്ങാനുള്ള പ്രധാന കാരണം റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡും (എഫ്എസ്ഡിഎല്‍) എഐഎഫ്എഫും തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് പുതുക്കാത്തതായിരുന്നു.
എഐഎഫ്എഫ് പ്രസ്താവന
ഐഎസ്എല്‍ ബിഡ് ഇവാലുവേഷന്‍ കമ്മിറ്റിയുടെ ഞായറാഴ്ചത്തെ യോഗത്തിനുശേഷം, ചെയര്‍പേഴ്സണ്‍ (റിട്ട. ജസ്റ്റീസ് നാഗേശ്വര റാവു) സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അടുത്ത നടപടി അതിനുശേഷം തീരുമാനിക്കും- എഐഎഫ്എഫ് പുറത്തുവിട്ട ഈ പ്രസ്താവനയാണ് കാര്‍ലോസ് ഡെല്‍ഗാഡോയെ ചൊടിപ്പിച്ചത്.
വാണിജ്യ പങ്കാളിത്തപ്രശ്നം
റിലയന്‍സ് പിന്‍വാങ്ങിയെങ്കിലും വാണിജ്യ പങ്കാളികളാന് തയാറായി അഞ്ച് കമ്പനികള്‍ എഐഎഫ്എഫിനെ സമീപിച്ചതായാണ് വിവരം. എന്നാല്‍, ഗവേണിംഗ് കൗണ്‍സിലിലെ ആറില്‍ ഒരു സീറ്റ് മാത്രമേ ഇന്‍വെസ്റ്റേഴ്സിനു ലഭിക്കൂ എന്നതിനാല്‍ (അതായത് 17 ശതമനാം പങ്കാളിത്തം) ബിഡ് സമര്‍പ്പിക്കാന്‍ ആരും തയാറായില്ല. വാണിജ്യ പങ്കാളികൾക്കോ ക്ലബ്ബുകള്‍ക്കോ കാര്യമായ വരുമാനം ലഭിക്കുന്നില്ല. ഫെഡറേഷനിലാണ് (എഐഎഫ്എഫ്) ലീഗിന്റെ പൂര്‍ണ ചുമതല നിക്ഷിപ്തമായിരിക്കുന്നത്. അതേസമയം, ഫെഡറേഷന് പണം മുടക്കുന്നില്ല.
Sports
ലിസ്ബണ്‍: അന്താരാഷ്ട്ര ഫുട്ബാളിൽ നിന്ന് വിരമിക്കുമെന്ന സൂചന നല്കി പോര്‍ച്ചുഗലിൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. ഫുട്ബോള്‍ ചരിത്രത്തിലെ എക്കാലത്തേയും മികച്ച ഗോള്‍വേട്ടക്കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആറാം ലോകകപ്പില്‍ പന്തു തട്ടാനുള്ള ഒരുക്കത്തിലാണ്.
ഇതിനുശേഷം അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് പടിയിറങ്ങാനുള്ള ആലോചനയിലാണ് പോച്ചുഗീസ് ഇതിഹാസം. കളിക്കളത്തില്‍ നിന്ന് പടിയിറങ്ങിയാല്‍ കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനാണ് റൊണാള്‍ഡോയുടെ തീരുമാനം. പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഇത്തവയും കിരീടത്തിലേക്ക് എത്തില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.
കഴിഞ്ഞ ദിവസം ലിയോണല്‍ മെസിയുമായി സ്വയം താരതമ്യം ചെയ്തിരുന്നു ക്രിസ്റ്റിയാനോ. മെസിയേക്കാള്‍ മികച്ചവന്‍ താന്‍ തന്നെയാണെന്ന് പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ ക്രിസ്റ്റിയാനോ അവകാശപ്പെട്ടിരുന്നു.
District News
കണ്ണൂർ: ഒരു ഇടവേളയ്ക്ക് ശേഷം ദേശീയ നിലവാരമുള്ള ഫുട്ബോള്‍ മത്സരം മടങ്ങിയെത്തുന്ന ആവേശത്തിലാണ് കണ്ണൂരുകാർ. നഗര-ഗ്രാമ പ്രദേശങ്ങളിലെ ജനങ്ങളുടെ മനസില്‍ ഇതിനകം സൂപ്പര്‍ ലീഗ് കേരളയും കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയും ഇടംപിടിച്ചു കഴിഞ്ഞു. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തില്‍ കണ്ണൂര്‍ വാരിയേഴ്സ് എഫ്സി തൃശൂര്‍ മാജിക് എഫ്സിയെ നേരിടും. രാത്രി 7.30ന് കണ്ണൂര്‍ മുനിസിപ്പല്‍ ജവഹര്‍ സ്റ്റേഡിയത്തിലാണ് മത്സരം.
സ്റ്റേഡിയത്തിൽ 15,000 ആരാധകര്‍ക്ക് കളി കാണാം
ഫെഡറേഷന് കപ്പ്, ഇ.കെ. നായനാര്‍ ഇന്റര്‍നാഷണല്‍ ടൂര്‍ണമെന്റ്, ശ്രീനാരായണ ട്രോഫി, സിസേര്സ് കപ്പ്, കേരള പ്രീമിയര്‍ ലീഗ് തുടങ്ങിയ നിരവധി മത്സരങ്ങള്‍ ജവഹര്‍ സ്റ്റേഡിയം സാക്ഷിയായിട്ടുണ്ട്. അവസാനമായി 2008ല്‍ നടന്ന ഇ.കെ. നായനാര്‍ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ മത്സരം കാണാന്‍ ഗാലറി നിറഞ്ഞു കവിഞ്ഞത്.
2012 ഒക്ടോബറില്‍ മറഡോണ കണ്ണൂരിലെത്തിയപ്പോള്‍ 50,000 ത്തിലധികം പേരാണ് സ്റ്റേഡിയത്തിലെത്തിയത്. 35,000 പേര്‍ക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിന്റെ ഒരുവശം നിലവില്‍ ബലക്ഷയം കാരണം ഉപയോഗിക്കാന്‍ സാധിക്കുകയില്ല. അതിനാല്‍ 15,000 ത്തിലധികം പേര്‍ക്കായിരിക്കും മത്സരം കാണാന്‍ സാധിക്കുക.
ടീമില്‍ ഒമ്പത്കണ്ണൂരുകാര്
സൂപ്പര്‍ ലീഗ് കേരളയിലെ കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയില്‍ ഒമ്പത് കണ്ണൂര്‍ താരങ്ങളാണ് ബൂട്ടു കെട്ടുന്നത്. ആദ്യ സീസണില്‍ കളിച്ച അശ്വിന് കുമാര്‍ രണ്ടാം സീസണിലും വാരിയേഴ്സിന് വേണ്ടി ബൂട്ടുകെട്ടും.
ഐ ലീഗ് രണ്ടാം ഡിവിഷനില്‍ ഡൈമണ്ട് ഹാര്‍ബറിന് വേണ്ടി കിരീടം നേടിയ താരമാണ്. ഗോള്‍പോസ്റ്റില്‍ വാരിയേഴ്സിന്റെ കാവല്‍ക്കാരായി രണ്ട് കണ്ണൂര്കാരുണ്ട്. 2021 ഐ ലീഗ് സീസണിലെ മികച്ച ഗോള്‍കീപ്പറും ഐ ലീഗ് ഡ്യൂറന്‍ഡ് കപ്പ് നേടിയ പരിചയസമ്പന്നനായ ഗോള്‍കീപ്പര്‍ സി.കെ. ഉബൈദ്, കേരളത്തിന് വേണ്ടി രണ്ട് സന്തോഷ് ട്രോഫി കിരീടം നേടിയ മുന്‍ കേരള ക്യാപ്റ്റന്‍ വി. മിഥുന് എന്നിവരാണ് ഗോള്‍കീപ്പര്‍മാര്‍.
പ്രതിരോധനിരയിലുമുണ്ട് കണ്ണൂരുകാര്. 38 ാമത് ഉത്തരാഖണ്ഡ് ദേശീയ ഗെയിംസില്‍ സ്വര്‍ണം നേടിയ 21 വയസുകാരന് സച്ചിന് സുനി, സൂപ്പര്‍ ലീഗ് കേരളയുടെ ഗെയിംസ് ചേഞ്ചര്‍ പ്രൊജക്ടില്‍ നിന്ന് സീനിയര്‍ ടീമിലെത്തിയ പി.പി. ബാസിത്ത്, കേരള യുണൈറ്റഡിന് വേണ്ടി 2023-2024 സീസണില്‍ കേരള പ്രീമിയര്‍ ലീഗ് നേടിയ ഷിബിന്‍ ഷാദ് എന്നിവര്‍ ടീമിന്റെ പ്രതിരോധം കാക്കും. മധ്യനിരക്ക് കരുത്ത് പകരാന്‍ ഐ ലീഗ് ക്ലബ് ശ്രീനിധി ഡക്കാനില്‍ നിന്ന് മുഹമ്മദ് സനാദ്, ജില്ലാ ലീഗില്‍ നിന്ന് മുഹമ്മദ് നാസിഫ്, യേനപ്പോയ സര്‍വകലാശാല താരം മുഹമ്മദ് സിനാന് തുടങ്ങിയവരാണ് കണ്ണൂര്ക്കാർ.
സ്റ്റേഡിയത്തിൽ
നിരോധിച്ച വസ്തുക്കള്‍
പവര്‍ ബാങ്ക്, സിഗരറ്റ് ആൻഡ് ലൈറ്റര്‍,സെല്‍ഫി സ്റ്റിക്ക്, കോയിന്‍സ്, വിസില്‍, ഗ്ലാസ് കുപ്പികള്‍, കുട, ഹെല്‍മറ്റ്, ഡിഎസ്എല്‍ആര്‍ കാമറ, ആയുധങ്ങള്‍, വളര്‍ത്തു മൃഗങ്ങള്‍, ലേസർ, ലഹരി ഉത്പന്നങ്ങള്‍, മദ്യം, വീഡിയോ കാമറ, ഡ്രോണ്‍സ്, ടിന് ആൻഡ് ക്യാന്സ്, സംഗീത ഉപകരണങ്ങള്‍, കത്തുന്ന വസ്തുക്കള്‍, അപകടകരമായ വസ്തുക്കള്‍, മൂര്‍ച്ചയുള്ള വസ്തുക്കള്‍, പുറത്തുനിന്നുള്ള ഭക്ഷണങ്ങള്‍, പടക്കങ്ങള്‍.
District News
തേഞ്ഞിപ്പലം: കാലിക്കട്ട് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ വളാഞ്ചേരി എംഇഎസ് കെവിഎം കോളജിന്റെ നേതൃത്വത്തിൽ എട്ട് മുതൽ 14 വരെ ഇന്റർസോണ്‍ ഫുട്ബോൾ ചാന്പ്യൻഷിപ്പ് നടക്കും. 350 കോളജുകൾ പങ്കെടുത്ത നാല് സോണ്‍ മത്സരങ്ങൾക്ക് ശേഷം തെരഞ്ഞെടുക്കപ്പെട്ട 16 കോളജ് ടീമുകളാണ് ഇന്റർസോണ്‍ ഫുട്ബോളിൽ മത്സരിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷത്തെ യൂണിവേഴ്സിറ്റി ചാന്പ്യൻമാരായ വളാഞ്ചേരി എംഇഎസ് കെവിഎം കോളജിന്റെ നേതൃത്വത്തിൽ നടക്കുന്ന ചാന്പ്യൻഷിപ്പിൽ ഇഎംഇഎ കോളജ്, കൊണ്ടോട്ടി, എംഐസി കോളജ്, മന്പാട് എംഇഎസ് കോളജ്, ഫാറൂഖ് കോളജ്, ഗുരുവായൂരപ്പൻ കോളജ്, സെന്റ് ജോസഫ് കോളജ് ദേവഗിരി, ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട, കേരളവർമ കോളജ്, എംഡി കോളജ്, എംഇഎസ് അസ്മാബി കോളജ്, എസ്എൻ കോളജ് ഷൊർണൂർ, എംഇഎസ് കല്ലടി കോളജ്,
വിടിബി കോളജ്, നജാത്ത് കോളജ് തുടങ്ങിയ ്ര ടീമുകൾ പങ്കെടുക്കും. കാലിക്കട്ട് യൂണിവേഴ്സിറ്റിയെ പ്രതിനിധീകരിക്കുന്ന ഫുട്ബോൾ ടീമിനെ ചാന്പ്യൻഷിപ്പിൽനിന്ന് തെരഞ്ഞെടുക്കും. ആദ്യമത്സരത്തിൽ എ സോണ്‍ ജേതാക്കളായ ഫാറൂഖ് കോളജ് എംഇഎസ് മന്പാട് കോളജിനെ നേരിടും. ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടനം കാലിക്കട്ട് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രഫസർ രവീന്ദ്രനാഥ് നിർവഹിക്കും.
NRI
ദോഹ: ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറത്തിന്റെ ഖിഫ് സീസണ് 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് ചടങ്ങ് ശ്രദ്ധേയമായി. നിരവധി ഖത്തരി പ്രമുഖരുടെയും ഇന്ത്യന്‍ കമ്യൂണിറ്റി നേതാക്കളുടെയും സാന്നിധ്യത്തില്‍ ദോഹ ഷെറോട്ടന്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഖിഫ് സീസണ് 16 സൂപ്പര്‍ കപ്പ് 2025 ലോഞ്ചിംഗ് ഫിഫ ടെക്നിക്കല്‍ കമ്മിറ്റി മുന്‍ ചെയര്‍മാനും ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്റെ (എഎഫ്സി) മുന്‍ പ്രസിഡന്റുമായ മുഹമ്മദ് ബിന്‍ ഹമാം നിര്‍വഹിച്ചു.
ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് (ക്യുഎഫ്എ) ജനറല്‍ സെക്രട്ടറി മന്‍സൂര്‍ മുഹമ്മദ് അല്‍ അന്‍സാരി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു കൊണ്ട് ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ വിപുല്‍ സൂപ്പര്‍ കപ്പ് ട്രോഫി സദസിനു മുന്നില്‍ അനാച്ഛാദനം ചെയ്തു.
ഖിഫ് ടൂര്‍ണമെന്റിന്റെ സംഘാടനത്തെ അഭിനന്ദിച്ചു കൊണ്ടും എല്ലാവിധ പിന്തുണയും അറിയിച്ചു കൊണ്ടുമാണ് ക്യുഎഫ്എ സെക്രട്ടറിയും ഇന്ത്യന്‍ അംബാസിഡറും ചടങ്ങില്‍ സംസാരിച്ചത്. ഖിഫ് മുന്‍ പ്രസിഡന്റ് പരേതനായ കെ. മുഹമ്മദ് ഈസയ്ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചുകൊണ്ടും പ്രാര്‍ഥിച്ചു കൊണ്ടുമാണ് ലോഞ്ചിംഗ് ചടങ്ങിന് തുടക്കം കുറിച്ചത്.
ഖത്തര്‍ ധനകാര്യ മന്ത്രാലയത്തിന്റെ മുന്‍ ജോയിന്റ് സെക്രട്ടറി അഹമ്മദ് അലി ബൂകഷീഷ, ആഭ്യന്തര മന്ത്രാലയത്തിലെ സീനിയര്‍ ഓഫീസര്‍ ഹസ്സന് അല്‍ ഖലീഫ, ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന് (ക്യുഎഫ്എ) മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ഖാലിദ് മുബാറക് അല്‍ കുവാരി തുടങ്ങിയ വിശിഷ്ട വ്യക്തികള്‍ ഖിഫ് ലോഞ്ചിംഗ് വേദിയെ ധന്യമാക്കി.
ഖിഫ് പ്രസിഡന്റ് ഷറഫ് ഹമീദ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഖിഫിന്റെ എല്ലാ പങ്കാളികള്‍ക്കും സഹകാരികള്‍ക്കും അദ്ദേഹം പ്രത്യേകം നന്ദി അറിയിച്ചു. അതിഥികള്‍ക്കും സദസിനും നന്ദി പ്രകാശിപ്പിച്ചു കൊണ്ട് ഖിഫ് ജനറല്‍ സെക്രട്ടറി ആഷിഖ് അഹ്മദ് സംസാരിച്ചു.
ചടങ്ങിന്റെ രണ്ടാം സെഷനില്‍ ടീമുകളുടെ മത്സര ഷെഡ്യൂള്‍ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലാ ടീമുകളും തെക്കന്‍ ജില്ലകളെ പ്രതിനിധീകരിക്കുന്ന ട്രാവന്‍കൂര്‍ എഫ്സിയുമാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന ടീമുകള്‍.
ഖിഫ് വൈസ് പ്രസിഡന്റ് ഷമീന്‍ മുഹമ്മദ് ടീം നറുക്കെടുപ്പിന് നേതൃത്വം നല്കി. നിരവധി ഖത്തരി പ്രമുഖര്‍ക്ക് പുറമെ ഇന്ത്യന്‍ സംഘടനകളുടെ നേതാക്കള്‍, ഫുട്ബോള്‍ ടീം മാനേജര്‍മാര്‍, ടൂര്‍ണമെന്റ് സ്പോണ്‍സര്‍മാര്‍ എന്നിവരുടെയും സാന്നിധ്യം ചടങ്ങിനെ ഗംഭീരവും അവിസ്മരണീയവുമാക്കി മാറ്റി.
ചടങ്ങില്‍ ലുലു ഇന്റര്‍നാഷണലിന്റെ ഗ്രൂപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍താഫിനെ ഖിഫ് സീസണ് 16ന്റെ മുഖ്യരക്ഷാധികാരിയായി പ്രഖ്യാപിച്ചു. ഖത്തര്‍ ഇന്ത്യന്‍ ഫുട്ബോള്‍ ഫോറം രണ്ട് പതിറ്റാണ്ടോളമായി ദോഹയില്‍ പ്രവാസികള്‍ക്കായുള്ള ഫുട്ബോള്‍ കായിക മേളകള്‍ സംഘടിപ്പിച്ചു കൊണ്ട് സജീവമായി നിലകൊള്ളുന്നു.
സംഘടനകള്‍ തമ്മില്‍ മത്സരിക്കുന്ന ഫുട്ബോള്‍ മേളകള്‍ സംഘടിപ്പിക്കുന്നതിലൂടെ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കിടയില്‍ കായികക്ഷമത, സാംസ്കാരിക ഐക്യം, സംഘടനാ സൗഹൃദം തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്ന വേദിയായി ഖിഫ് ഇതിനകം മാറിക്കഴിഞ്ഞു.
ഇന്ത്യന്‍ എംബസിയുടെ മേൽനോട്ടത്തിലും ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്റെ പിന്തുണയോടെയുമാണ് കഴിഞ്ഞ 15 സീസണുകള്‍ ഖിഫ് വിജയകരമായി സംഘടിപ്പിച്ചത്.
ഫുട്ബോള്‍ അഭിനിവേശത്തിന്റെയും സാംസ്കാരിക സൗഹൃദത്തിന്റെയും സന്ദേശം ഉദ്ഘോഷിച്ചുകൊണ്ട് സീസണ് 16 ദോഹ സ്റ്റേഡിയത്തില്‍ അരങ്ങേറാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി.
District News
പാലക്കാട്: എറണാകുളത്തു നടന്ന അണ്ടർ- 13 ഗേൾസ് റിലയൻസ് ഫൗണ്ടേഷൻ യൂത്ത് സ്പോർട്സ് ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കിയ പാലക്കാട് ടാലന്റ്സ് ഫുട്ബോൾ ടീമിനും പരിശീലകർക്കും ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.
ടാലന്റ്സ് ഫുട്ബോൾ അക്കാഡമി പ്രസിഡന്റ് നിഖിൽ കൊടിയത്തൂരിന്റെ നേതൃത്വത്തിലായിരുന്നു സ്വീകരണം. അക്കാഡമിയുടെ കോച്ചിംഗ് ഡയറക്ടർ പി.കെ. രാജീവ്, സെക്രട്ടറി സി.സി. പയസ്, പരിശീലകരായ ദേവദാസ്, ഉമേഷ്, വർഷ, വിവേക്, ശ്രീജിത്ത്, അരുൺ തുടങ്ങിയവർ പങ്കെടുത്തു.
Sports
സാന്തിയാഗോ: ഫിഫ അണ്ടർ 20 ലോകകപ്പിൽ അർജന്റീനയെ തകർത്ത് മൊറോക്കയ്ക്ക് കിരീടം. കലാശപ്പോരിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ആഫ്രിക്കൻ കരുത്തർ അർജന്റീനയെ മുട്ടുകുത്തിച്ചത്.
12-ാം മിനിറ്റിൽ നിർണായകമായ പെനാൽറ്റിയിലൂടെ യാസിർ സാബിരിയാണ് മൊറോക്കോയ്ക്ക് ആദ്യം ലീഡ് നൽകിയത്. 29-ാം മിനിറ്റിൽ ഒത്മാൻ മാമയിൽ നിന്ന് ലഭിച്ച പാസ് ഗോളാക്കി മാറ്റി സബിരി വീണ്ടും അർജന്റീനയെ ഞെട്ടിച്ചു.
രണ്ടാം പകുതിയിൽ സർവസന്നാഹങ്ങളുമായി അർജന്റീൻ താരങ്ങൾ മൊറോക്കൻ ഗോൾ മുഖത്തേക്ക് ഇരച്ചെത്തിയെങ്കിലും ഗോൾമാത്രം പിറന്നില്ല. ഇതോടെ മൊറോക്കോ ചരിത്രവിജയം നേടുകയായിരുന്നു.
ഏഴാം കിരീടം ലക്ഷ്യമിട്ട് ഇറങ്ങിയ അര്‍ജന്റീനയ്ക്ക് ടൂര്‍ണമെന്റില്‍ ഏല്ക്കുന്ന ആദ്യ തോല്‍വി കൂടിയാണിത്. 1983ല്‍ ബ്രസീലിനോട് തോറ്റ ശേഷം ഫൈനലില്‍ അര്‍ജന്റീന പരാജയപ്പെടുന്നത് ഇതു രണ്ടാം തവണയാണ്.
Sports
ബ്യൂനസ് ഐറിസ്: സംഘാടകർ തുടർച്ചയായി കരാർ ലംഘിക്കുന്നതിനാൽ അര്‍ജന്റീന ടീമിന്റെ കേരളാ സന്ദര്‍ശനം അനിശ്ചിതത്വത്തിൽ. നവംബറിൽ നടത്താനിരുന്ന പര്യടനം ഉപേക്ഷിച്ചെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ) പ്രതിനിധികളെ ഉദ്ധരിച്ച് അർജന്റീനയിലെ മാധ്യമമായ ലാ നാസിയോൺ റിപ്പോർട്ട് ചെയ്തു.
പര്യടനം യാഥാർഥ്യമാക്കാൻ ഞങ്ങൾ ശ്രമിച്ചു. ഞങ്ങളുടെ പ്രതിനിധി കേരളത്തിലെത്തി. സ്റ്റേഡിയവും ഹോട്ടലും സന്ദർശിച്ചു. പക്ഷേ ആവശ്യപ്പെട്ട ക്രമീകരണങ്ങൾ സജ്ജമാക്കാൻ അവർക്കു സാധിച്ചിട്ടില്ല. നവംബറിനു പകരം മാർച്ചിൽ പര്യടനം നടത്തുന്ന കാര്യം ആലോചനയിലുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരളാ സന്ദർശനത്തിൽ നിന്നും അർജന്റീന ടീം പിൻമാറിയെന്ന തരത്തിൽ ഔദ്യോഗികമായ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് കായിക മന്ത്രി വി.അബ്ദു റഹിമാൻ പറഞ്ഞു. നവംബര്‍ 17 ന് കൊച്ചിയില്‍ അര്‍ജന്റീന ടീം കളിക്കുമെന്നായിരുന്നു സ്പോണ്സര് പ്രഖ്യാപിച്ചതെന്നും മന്ത്രി പറഞ്ഞു.
Sports
മുംബൈ: 2025-26 സീസണ് ഐഎസ്എല്‍ (ഇന്ത്യന്‍ സൂപ്പര്‍ ലീഗ്) നടക്കില്ലെന്ന ആശങ്കകള്‍ക്കിടെ ക്ലബ് പ്രതിനിധികളും എഐഎഫ്എഫുമായി ഇന്നു നിര്‍ണായക യോഗം നടക്കും.
ജൂലൈ 11നാണ് 2025-26 ഐഎസ്എല്‍ സീസണ് നടന്നേക്കില്ലെന്ന സൂചന, ലീഗിന്റെ സംഘാടകരായ ഫുട്ബോള്‍ സ്പോര്‍ട്സ് ഡെവലപ്മെന്റ് ലിമിറ്റഡ് (എഫ്എസ്ഡിഎല്‍) നല്‍കിയത്. എഫ്എസ്ഡിഎല്ലും ഓള് ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷനും (എഐഎഫ്എഫ്) തമ്മിലുള്ള മാസ്റ്റര്‍ റൈറ്റ് എഗ്രിമെന്റ് (എംആര്‍എ) തര്‍ക്കം പരിഹരിക്കാത്തതാണ് പ്രശ്നകാരണം.
അതേസമയം, ഇന്നത്തെ യോഗത്തില്‍ കോല്‍ക്കത്തന്‍ വമ്പന്മാരായ മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സ് പങ്കെടുക്കില്ലെന്നാണ് സൂചന. നിലവില്‍ കോടതിയുടെ മുന്നിലുള്ള വിഷയത്തില്‍ യോഗം ചേര്‍ന്നിട്ടു കാര്യമില്ലെന്നാണ് ബഗാന്റെ നിലപാട്.
ഒഡീഷ എഫ്സി, ബംഗളൂരു എഫ്സി തുടങ്ങിയ ടീമുകള്‍ക്കു പിന്നാലെ കഴിഞ്ഞ ദിവസം ചെന്നൈയിന് എഫ്സിയും പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു. ഫസ്റ്റ് ടീമിന്റെയും സ്റ്റാഫുകളുടെയും പ്രവര്‍ത്തനമാണ് ചെന്നൈയിന് എഫ്സി നിര്‍ത്തിവച്ചത്. യൂത്ത് ടീമിന്റെ പ്രവര്‍ത്തനം ചെന്നൈയിന് നേരത്തേതന്നെ നിര്‍ത്തിവച്ചിരുന്നു.
രാജ്യത്തെ ഏറ്റവും മികച്ച താരമായ സുനില്‍ ഛേത്രിയുടെ ക്ലബ്ബായ ബംഗളൂരു എഫ്സി, ഫസ്റ്റ് ടീമിന്റെയും സ്റ്റാഫുകളുടെയും സാലറി മരവിപ്പിച്ചതിന്റെ പിറ്റേദിനമാണ് ചെന്നൈയിന് പ്രവര്‍ത്തനം നിര്ത്തിവച്ചതെന്നതും ശ്രദ്ധേയം.
അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിന് എഫ്സി, ഫസ്റ്റ് ടീമിനുള്ള സാലറി ജൂണില്‍ നല്‍കിയിരുന്നു. എന്നാല്‍, ജൂലൈയിലെ പ്രതിഫലം ഇതുവരെ നല്‍കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.